ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വനിത ജീവനക്കാരിക്കും യുഡിഎഫ് വനിതാ അംഗങ്ങൾക്കുമെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയ സിപിഎം അംഗത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വനിതാ അംഗങ്ങൾ അങ്ങാടിക്കടവ് ടൗണിൽ ഏകദിന ഉപവാസ സമരം നടത്തി.
സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയുണ്ടായിട്ടും അംഗത്തിന്റെ പ്രവർത്തിയെ ന്യായീകരിക്കുന്ന രീതിയിലുള്ള ഇടതുമുന്നണിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഉപവാസം. ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തിയും വിവരാവകാശ പ്രകാരം നോട്ടീസ് നൽകിയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന നടപടിയാണ് അംഗത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
സമരം മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു.സ്ത്രീ സമത്വത്തെ പറ്റി വാതോരത്തെ സംസാരിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎമ്മിൽ നിന്ന് എന്നും ഉണ്ടായിട്ടുള്ളതെന്ന് അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി തോമസ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന റോജസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി ജോൺ, മേരി റെജി, വി. ശോഭ, പഞ്ചായത്ത് അംഗങ്ങളായ സെലീന ബിനോയി,ഫിലോമിന മാണി, സീമ സനോജ്, എൽസമ്മ ജോസഫ് എന്നിവരാണ് ഉപവാസം നടത്തിയത്.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, ഡിസിസി. സെക്രട്ടറിമാരായ ജയ്സൺ കാരക്കാട്ട് , ഡെയ്സി മാണി, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിൻസ് ടി.മാത്യു, സി.സി.ജോയി, ജിതിൻ,ഷിബോ അഗസ്റ്റിൻ,ജോളി ജോൺ, റഹിയാനത്ത് സുബി എന്നിവർ പ്രസംഗിച്ചു. സമാപനയോഗം ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷത വഹിച്ചു.