ഇരിട്ടി : കർണാടകയുടെ അതൃപ്തി പരിഹരിച്ച് ഈ മാസം തന്നെ കൂട്ടുപുഴ പാലം ഉദ്ഘാടനം നടത്താൻ കെഎസ്ടിപി നീക്കം തുടങ്ങി. വീരാജ്പേട്ട എംഎൽഎയെ കൂടി ഉൾപ്പെടുത്തി ഈമാസം 21 ന് പാലം തുറക്കാനാണ് ആലോചന. നിർമാണഘട്ടത്തിൽ സംഭവിച്ചതുപോലെ വീണ്ടും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കവിഷയമായി പാലം മാറരുതെന്ന ലക്ഷ്യത്തോടെയാണ് പ്രശ്നം എത്രയുംവേഗം പരിഹരിക്കാൻ തീരുമാനമായത്.
പുതുവത്സരദിനത്തിൽ ഉച്ചയ്ക്ക് ഒന്നിന് കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്നായിരുന്നു കെഎസ്ടിപി അറിയിച്ചിരുന്നത്. മറ്റു ചടങ്ങുകളൊന്നുമില്ലാതെ മന്ത്രിയും ജനപ്രതിനിധികളും പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തുന്ന ലളിതമായ ഉദ്ഘാടനം എന്നായിരുന്നു അറിയിച്ചത്. ഇതിന്റെ ഭാഗമായി സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെ മേഖലയിൽ ജനപ്രതിനിധികൾക്കും രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും കെഎസ്ടിപിയിൽനിന്ന് ഫോൺ മുഖേന ക്ഷണിച്ചുകൊണ്ടുള്ള സന്ദേശവും നൽകി. എന്നാൽ, 31ന് രാവിലെ 11ഓടെ ഉദ്ഘാടനം മാറ്റിവച്ചതായുള്ള അറിയിപ്പ് കെഎസ്ടിപി ചീഫ് എൻജിനിയറുടെ ഓഫീസിൽനിന്ന് ലഭിക്കുകയായിരുന്നു. ക്ഷണിതാക്കൾക്കെല്ലാം പരിപാടി റദ്ദക്കിയതായുള്ള സന്ദേശവും പിന്നാലെയെത്തി.
കർണാക വനംവകുപ്പും ജനപ്രതിനിധികളും 31 ന് രാവിലെ എതിർപ്പ് അറിയിച്ചതോടെയാണ് പാലം ഉദ്ഘാടനം റദ്ദാക്കിയത്. ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പാലം എന്നനിലയിലും നിർമാണത്തിലെ പ്രതിസന്ധി തീർക്കാൻ കുടക് ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ ഇടപെടലുകൾ നടത്തിയെന്നതിനാലും പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചില്ലെന്ന പരാതി കർണാടകയിൽനിന്ന് ഉയർന്നിരുന്നു. പാലം നിർമാണത്തിന് ദേശീയ വനം-വന്യജീവി ബോർഡിന്റെ അന്തിമ അനുമതിക്കൊപ്പം കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതം മുന്നോട്ടുവച്ച ചില നിർദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് രണ്ടു വർഷത്തോളം നിർത്തിവച്ച പണി പുനരാരംഭിച്ചത്. നിർമാണത്തിന് കർണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിക്കായി വീരാജ്പേട്ട എംഎൽഎ കെ.ജി. ബൊപ്പയ്യ ഉൾപ്പെടെയുള്ളവർ ഏറെ ശ്രമം നടത്തിയിരുന്നു.
ഇതൊന്നും പരിഗണിക്കാതെ കേരള പൊതുമരാമത്ത് വകുപ്പും കെഎസ്ടിപിയും ഏകപക്ഷീയമായി ഉദ്ഘാടനം നടത്തുന്നതിലെ അതൃപ്തി വീരാജ്പേട്ട എംഎൽഎ ബന്ധപ്പെട്ടവരെ അറിയിച്ചതോടെയാണ് ഉദ്ഘാടനം മാറ്റാൻ തീരുമാനിച്ചത്.