ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടയ്ക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്‍താവന മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. സ്കൂളുകളിൽ ഷിഫ്റ്റ്, ബാച്ച് നിയന്ത്രണങ്ങൾ നീക്കി പൂർണതോതിൽ ക്ലാസുകൾ നടത്തുന്നത് ഒമിക്രോൺ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം മതിയെന്നു സർക്കാർ തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ നേരത്തേ ആലോചനകളുണ്ടായിരുന്നു.