ഓട്ടോ ടാക്സി സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി തൊഴിലാളി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാൽ പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബിഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിരക്ക് വർധന എന്ന പ്രധാന ആവശ്യം അംഗീകരിക്കാമെന്ന് സർക്കാർ തൊഴിലാളി യൂണിയനുകളെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയെ നിയോഗിക്കാൻ യോഗത്തിൽ ധാരണയായി. ഒരു മാസത്തിനകം കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം നിരക്ക് വർധന തീരുമാനിക്കും.
നിരക്ക് കൂട്ടുക എന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ചർച്ചയ്ക്ക് ശേഷം ഗതാഗതമന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. നിരക്ക് പരിഷ്കാരത്തിന് പുറമേ പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമത്തിലെ കാലപരിധി 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.