കണ്ണൂര്‍: പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിയുടെ വാക്കിലൊതുങ്ങി കെഎസ്ആര്‍ടിസി ഗ്രാമവണ്ടി പദ്ധതി. ഗ്രാമീണമേഖലയിലെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ആവിഷ്കരിച്ച ഗ്രാമവണ്ടി പദ്ധതിയാണ് മാസങ്ങൾ പിന്നിട്ടിട്ടും തുടങ്ങാത്തത്. കോവിഡിനു മുമ്പ് നിരവധി ബസുകളുണ്ടായിരുന്ന പല ഉള്‍നാടന്‍ മേഖലകളിലും ബസ് സർവീസ് നിര്‍ത്തിയ അവസ്ഥയിലായിരുന്നു. ഇതു പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമവണ്ടി എന്നപേരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു മന്ത്രി ആന്റണി രാജു പറഞ്ഞത്. എന്നാല്‍, പദ്ധതിയോട് തദ്ദേശസ്ഥാപനങ്ങൾ തുടക്കം മുതൽത്തന്നെ വിമുഖത കാണിച്ചിരുന്നു.
പദ്ധതിയുടെ ഇന്ധന ചെലവ് മുഴുവൻ വഹിക്കണമെന്നതാണ് തദ്ദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഇന്ധനവില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു തദ്ദേശസ്ഥാപനങ്ങള്‍ക്കു മാത്രമായി താങ്ങാനാകില്ലെന്നാണ് അവർ പറയുന്നത്. ഗ്രാമവണ്ടിയുമായി ബന്ധപ്പെട്ട ഉത്തരവൊന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. കെഎസ്ആര്‍ടിസി വാഹനസൗകര്യമൊരുക്കിയാല് പൂര്‍ണമായും സഹകരിക്കുമെന്നാണ് ചില പഞ്ചായത്തധികൃതര്‍ പറയുന്നത്.
നവംബർ ഒന്നിന് ഓടിത്തുടങ്ങിയില്ല
നവംബർ ഒന്നിന് ഗ്രാമവണ്ടികള്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു ജൂലൈ അവസാനം മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച മറ്റു നിര്‍ദേശങ്ങളൊന്നും ലഭിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് ബസുകള്‍ ആവശ്യമുള്ള റൂട്ടുകള്‍ നിശ്ചയിക്കേണ്ടത്. തുടർന്ന് അതത് സ്ഥലത്തെ കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട ഡിപ്പോയെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കും.
മിക്ക ഉള്‍നാടന്‍ ഭാഗങ്ങളിലേക്കും ബസുകള്‍ വളരെ കുറവാണ്. കോവിഡിനുമുമ്പ് ഒന്നും രണ്ടും ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ഒരെണ്ണം പോലും ഓടാത്ത സാഹചര്യവുമുണ്ട്. രാവിലെയും വൈകുന്നേരവും മാത്രം സര്‍വീസുള്ള സ്ഥലങ്ങളുമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ ജീപ്പുകളെയും മറ്റു ടാക്സി വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. മലയോരമേഖലകളിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള സ്വകാര്യ ബസുകളും ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ഇത്തരം സാഹചര്യത്തിൽ ഗ്രാമവണ്ടി വന്നാൽ യാത്രാക്ലേശം മാറുമെന്നാണ് പൊതുജനാഭിപ്രായം.