രാജ്യത്ത് 300 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നതിൽ മൗനംപാലിച്ച് കേന്ദ്രം. ഐഎം എ നേരത്തേ ബൂസ്റ്ററിന്റെ പ്രസക്തികേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിൽ വിവിധ കോണിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. കേരളത്തിൽ 37 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നുപേർ സമ്പർക്കരോഗികളും. ഈ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിന്റെ പ്രസക്തി കൂടുകയാണ്.
സംസ്ഥാനത്ത് 2,60,61,461 (97.57 ശതമാനം) പേർ ആദ്യഡോസ് വാക്സിനെടുത്തിട്ടുണ്ട്. ഇതിൽ 2,04,58,040 (78.49 ശതമാനം) പേർ രണ്ടാം ഡോസുമെടുത്തു. ഒമിക്രോൺ സാഹചര്യത്തിൽ വാക്സിനേഷൻ യജ്ഞം കൂടുതൽ ശക്തമായി മുന്നോട്ടുപോവുകയാണ്. നവംബറിൽ ആരംഭിക്കുമെന്നു പറഞ്ഞ കുട്ടികളുടെ വാക്സിൻ വിതരണത്തിന്റെ കാര്യത്തിലും പുരോഗതി ഉണ്ടായില്ല.
ബൂസ്റ്റർ ഡോസ്
കോവിഡ് വാക്‌സിനുകളുടെ പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ അധികമായി എടുക്കുന്നതാണ് ബൂസ്റ്റർ ഡോസ്. വാക്‌സിന്റെ ഗുണം നിലനിർത്താൻ ഇത് സഹായിക്കും. നാൽപ്പതോളം രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് ആരംഭിച്ചു.