സംസ്ഥാനത്തെ മുഴുവൻ ജില്ലയിലും ക്ലബ്‌ഫുട്ട് ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജ്, ജില്ല, ജനറൽ ആശുപത്രികൾ, എല്ലുരോഗ വിദഗ്ധരുടെ സേവനമുള്ള താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ചികിത്സാസൗകര്യം ആരംഭിക്കും. 2022 ജനുവരി പതിനഞ്ചോടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ക്ലിനിക്കുകൾ സ്ഥാപിക്കും.
കുട്ടികളിൽ ജന്മനാ ഉണ്ടാകുന്നതും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുന്നതുമാണ് ക്ലബ്‌ഫുട്ട് (കാൽപ്പാദം വളയുന്ന അവസ്ഥ). പ്രസവശേഷം കുഞ്ഞുങ്ങളെ പരിശോധിച്ച് പാദങ്ങൾക്ക് അസ്വാഭാവികതയുണ്ടെങ്കിൽ “ശലഭം പോർട്ടലി’ൽ രജിസ്റ്റർ ചെയ്യേണ്ട ഉത്തരവാദിത്വം ആശുപത്രികളുടേതാണ്. ഇവരെ ഉദ്യോഗസ്ഥർ പിന്നീട് ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കും
സംസ്ഥാനത്തെ ഏഴു ജില്ലയിൽ ക്ലബ്‌ഫുട്ട് ക്ലിനിക്കുകളുണ്ട്. 36 ആശുപത്രിയെ പുതുതായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്യൂർ ഇന്റർനാഷണൽ ഇന്ത്യയുമായി സഹകരിച്ചാണ് 2011 മുതൽ സംസ്ഥാനത്ത് ക്ലബ്‌ഫുട്ട് ക്ലിനിക് പ്രവർത്തിക്കുന്നത്. ക്ലിനിക്കുകളുടെ പ്രചാരണത്തിന്റെ ഭാഗമായി “ക്ലബ്‌ഫുട്ട് ഫ്രീ കേരള’ ക്യാമ്പയിന് ദേശീയ ആരോഗ്യമിഷൻ നേതൃത്വംനൽകും.