രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള അഞ്ച് ജില്ല കേരളത്തില്‍. നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക(എംപിഐ) റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.
കോട്ടയം, എറണാകുളം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളാണ് നേട്ടം കൈവരിച്ചത്. അര ശതമാനത്തിൽ താഴെയാണ് ഈ ജില്ലകളിൽ ദാരിദ്ര്യം. സൂചികയിൽ കോട്ടയത്ത് പൂജ്യം ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. ജനസംഖ്യയിൽ 0.71 ശതമാനം പേർ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. ബിഹാർ (51.91), ജാർഖണ്ഡ് (42.16), ഉത്തർപ്രദേശ് (37.79) സംസ്ഥാനങ്ങളിലാണ് ദാരിദ്ര്യം ഏറ്റവും രൂക്ഷം.
ശൈശവ–-കൗമാര പ്രായത്തിലുള്ളവരുടെ മരണനിരക്ക്, ഗർഭിണികൾക്ക് ലഭിക്കുന്ന പരിചരണം, പോഷകാഹാര ലഭ്യത എന്നിവയാണ് ആരോഗ്യമേഖലാ മാനദണ്ഡങ്ങൾ. സ്‌കൂളുകളിലെ ഹാജർനില, സ്‌കൂളിൽപോയി പഠിക്കുന്ന വർഷങ്ങൾ എന്നിവയാണ് വിദ്യാഭ്യാസമേഖലയിൽ പരിഗണിച്ചത്. പാചക ഇന്ധനം, ശുചീകരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, ആസ്‌തി, ബാങ്ക് അക്കൗണ്ട് എന്നിവ കണക്കിലെടുത്താണ് ജീവിതനിലവാരം നിർണയിച്ചത്.