ഇരിട്ടി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ കോൺഗ്രസ് നടത്തുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലം ജനജാഗരൺ അഭിയാൻ പദയാത്രയക്ക് തുടക്കമായി. ജാഥാ ക്യാപ്റ്റൻ സണ്ണി ജോസഫിന് പതാക കൈമാറി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പുന്നാട് ടൗണിൽ നിന്നും ആരംഭിച്ച പദയാത്ര ഇരിട്ടി ടൗണിൽ സമാപിച്ചു.
രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ വൈകാരിക വിഷയങ്ങൾ ഉയർത്തി കേന്ദ്ര സർക്കാർ ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത് വി.ഡി സതീശൻ പറഞ്ഞു. നെഹ്റുവും ഇന്ദിരയും പടുത്തുയർത്തിയ സകല പൊതുമേഖലാ സ്ഥാപനങ്ങളും തങ്ങളുടെ വരുതിയിലുള്ള മുതലാളിമാർക്ക് തുച്ഛമായ തീറെഴുതിക്കൊടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു.
വെറുപ്പും വിദ്വേഷവും കുത്തിനിറച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഹിന്ദുവും മുസ്ലിമും സഹോദരങ്ങളായി കണ്ട നാട്ടിൽ വർഗീയത ഇളക്കി വിട്ട് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. കെഎസ്ആർടിസി നടത്തിക്കൊണ്ടുപോകാൻ കഴിയാത പിണറായി സർക്കാർ കേരളത്തെ തകർക്കുന്ന അതിവേഗ റെയിൽവേ ലൈൻ കൊണ്ടുവന്ന് കോടികൾ കമ്മീഷൻ അടിക്കാൻ ശ്രമിക്കുകയാണ് .
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനാകുന്നില്ല. ഡിജിപിയല്ല ഇപ്പോൾ പോലീസിനെ നിയന്ത്രിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റിവരെ പോലീസിനെ നിയന്ത്രിക്കുന്ന സംവിധാനാമായതോടെയാണ് നാട്ടിൽ പോലീസ് നിഷ്ക്രിയമായതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി സെക്രട്ടറി പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. എഐസിസി വക്താവ് ഡോ. ഷമാ മുഹമ്മദ്, ഡിസിസി.പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.സി.മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, ചന്ദ്രൻ തില്ലങ്കേരി, വി.ടി.തോമസ്, പൊയിൽ മുഹമ്മദ്, ലിസി ജോസഫ്, സാജു യോമസ്, തോമസ് വർഗീസ്, പി.സി. രാമകൃഷ്ണൻ, സുധീപ് ജയിംസ്, കെ. വേലായുധൻ, സി.കെ ശശീധരൻ, ഡെയ്സി മാണി , ജെയ്സൺ തോമസ് എന്നിവർ പ്രസംഗിച്ചു .