ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരേ എൽഡിഎഫിന്റെ നേതൃത്വത്തിൽ നാളെ മുതൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റിലെ സത്യാഗ്രഹ സമരം നടത്തും. സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് അംഗങ്ങളും വിവിധ കക്ഷിനേതാക്കളും അറിയിച്ചു. ഏഴാംകടവിലെ ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പന്നി ഫാമിന് അസി. സെക്രട്ടറി ലൈസൻസ് കൊടുത്തിരിക്കുന്നത് ജനങ്ങളേയും നിയമങ്ങളേയും വെല്ലു വിളിച്ചാണെന്ന് എൽഡിഎഫ് ആരോപിച്ചു.
2020-21 വർഷത്തിൽ കുടിവെള്ളം വിതരണ പദ്ധതിയിൽ നിന്നും 5.75 ലക്ഷം കരാറുകാരന് കൊടുത്തത് വെള്ളം വിതരണം നടത്താതെയാണെന്ന് കണ്ടെത്തിയിട്ടും ബിൽതുക കൈമാറിയതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. പാർട്ട്ടൈം സ്വീപ്പർ തസ്തികയിൽ അനധികൃതമായി ആളെ നിയമിച്ച് രണ്ട് വർഷക്കാലമായി പണം കൊടുത്തുകൊണ്ടിരിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിഡിപിയുടെ നിർദേശപ്രകാരം സെക്രട്ടറി പിരിച്ചുവിട്ടയാളെ നിയമവിരുദ്ധമായി തിരിച്ചെടുക്കുകയും ശന്പളം വർധിപ്പിച്ചു കൊടുക്കുകയും ചെയ്തതായി എൽഡിഎഫ് ആരോപിച്ചു.
ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്തിന്റെ ഭർത്താവിനെ നിയമിച്ചത് നിയമവിരുദ്ധവും സ്വജാന പക്ഷപാതവുമാണെന്ന് കാണിച്ച് ആറ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയിട്ടും നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ബിജോയി പ്ലാത്തോട്ടം, ഷൈനി വർഗീസ്. എൽഡിഎഫ് നേതാക്കളായ ബിജു വർഗീസ്, എൻ.ഐ. സുകുമാരൻ, കെ.ജെ. സജീവൻ, ദിലീപ് മോഹൻ, ജോണി കാവുങ്കൽ, എം.എ. ആന്റണി, മാത്യു പുളിക്കക്കുന്നേൽ എന്നിവർ പങ്കെടുത്തു.