മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിനും കാർഷിക പ്രക്ഷോഭങ്ങൾക്കും ഊർജം പകർന്ന കരിവെള്ളൂർ സമരത്തിന്റെ 75–ാം വാർഷികം ഇന്ന്. മലബാർ കർഷക സംഘത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരിലെ കരിവെള്ളൂരിൽ 1946 ഡിസംബർ 20ന് കുടിയാൻമാരിൽനിന്നു ശേഖരിച്ച നെല്ല് കടത്തിക്കൊണ്ടുപോകാനുളള ജന്മിയുടെ ശ്രമം ജനക്കൂട്ടം തടഞ്ഞതാണു വൻ പ്രക്ഷോഭമായി മാറിയത്.
രണ്ടാം ലോകയുദ്ധത്തെ തുടർന്നുണ്ടായ ക്ഷാമം ദുരിതവും പട്ടിണിയും വിതച്ച കാലമായിരുന്നു അത്. 1020 വീടുകളിലായി കഴിയുന്ന ആറായിരത്തോളം ജനങ്ങളുടെ പട്ടിണി മാറ്റേണ്ട 15,000 പറ നെല്ല് ജന്മി രഹസ്യമായി കടത്താൻ ശ്രമിച്ചത് എ.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, കെ.ദേവയാനി തുടങ്ങിയവരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്‌തപ്പോൾ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനങ്ങൾ സംഘടിച്ചു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാനുളള പൊലീസ് വെടിവയ്പിൽ തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു എന്നിവർ രക്തസാക്ഷികളായി. തുടർന്ന് പൊലീസ് ഇരുനൂറോളം പേരുടെ പേരിൽ കേസെടുത്ത് നാട്ടിലാകെ ഭീതി പരത്തി. പിന്നീട് കുഞ്ഞമ്പുവിനെ 5 വർഷത്തേക്കും കൃഷ്ണൻ മാസ്റ്ററെ 3 വർഷത്തേക്കും കഠിനതടവിനു ശിക്ഷിച്ചു.