മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കെഎസ്‌ആർടിസിക്ക് 5.30 കോടി രൂപയുടെ വരുമാനം. നിലയ്‌ക്കൽ –- പമ്പ ചെയിൻ സർവീസ് ഉൾപ്പടെ പമ്പയിൽ നിന്നാരംഭിക്കുന്ന സർവീസുകളുടെ ബുധനാഴ്‌ച വരെയുള്ള വരുമാന കണക്കാണിത്. വരുമാനത്തിലെ ഭൂരിഭാഗവും നിലയ്‌ക്കൽ –- പമ്പ ചെയിൻ സർവീസിൽ നിന്നാണ്. 4.75 കോടി രൂപയാണ് ചെയിൻ സർവീസിലൂടെ മാത്രം ലഭിച്ചത്.
ചെങ്ങന്നൂർ, തിരുവനന്തപുരം, കോട്ടയം, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസിൽ നിന്നാണ് ബാക്കി വരുമാനം. ചെങ്ങന്നൂരേക്കാണ് കെഎസ്‌ആർടിസി കൂടുതൽ സർവീസ് നടത്തുന്നത്. മറ്റ് ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് കോർപ്പറേഷൻ നടത്തുന്ന സർവീസുകൾക്ക് പുറമെയാണ് ഈ വരുമാന ലഭ്യത. ഉയർന്ന ഡീസൽ വിലയും മറ്റ് ചെലവുകളും കൂടി കണക്കിലെടുത്താൽ മികച്ച വരുമാനമാണ് സീസണിലേത്. 2020 സീസണിലെ ഡീസൽ വില കണക്കാക്കിയാണ് നിലവിൽ കെഎസ്‌ആർടിസി സർവീസ് നടത്തുന്നത്. നിലയ്‌ക്കൽ –- പമ്പ സർവീസിന് ഡീസൽ വില കണക്കാക്കി 58 രൂപ വാങ്ങാമെന്നിരിക്കെ 50 രൂപയാണ് ഒരു വശത്തേക്ക് ഈടാക്കുന്നത്. എസി ലോഫ്‌ളോർ ബസിൽ 107 വാങ്ങണ്ട സ്ഥാനത്ത് 80 രൂപയാണ് ലഭിക്കുന്നത്. ഇത് വലിയ വരുമാന നഷ്‌ടത്തിനും കാരണമാകുന്നുണ്ട്.
മകരവിളക്കിന് മുന്നേ ബസ് ചാർജ വർധനയ്‌ക്ക് സാധ്യതയില്ലാത്തതിനാൽ ഈ നഷ്‌ടം സീസണിൽ ഒഴിവാകാനുമിടയില്ല. 383 ജീവനക്കാരാണ് മണ്ഡലകാലവുമായി ബന്ധപെട്ട് പമ്പയിലും നിലയ്‌ക്കലുമായി ഡ്യൂട്ടിയിലുള്ളത്. ഇവർക്കുള്ള താമസവും ഭക്ഷണവും ദേവസ്വം ബോർഡാണ് ക്രമീകരിക്കുന്നത്. തീർഥാടകർക്കായി അന്തർ സംസ്ഥാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. പമ്പ–- പഴനി സർവീസ് തിങ്കളാഴ്‌ച മുതൽ ആരംഭിച്ചു. കോയമ്പത്തൂർ, തെങ്കാശി സർവീസ് ഉടൻ ആരംഭിക്കും. ഓൺലൈനിലൂടെയും സീറ്റുകൾ തീർഥാടകർ ബുക്ക് ചെയ്യുന്നുണ്ട്.