കേളകം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം വരാനിരിക്കെ കൂടുതൽ വില്ലേജുകൾ ഉൾപ്പെടുമോയെന്ന ആശങ്കയിലാണ് പേരാവൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തിലെ ജനങ്ങൾ. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച രേഖകളാണ് ആശങ്കയ്ക്കു കാരണമായി കർഷകസംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ ഇക്കോ സെൻസിറ്റീവ് എരിയയായി വേർതിരിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കേരളം സമർപ്പിച്ച മാപ്പിലെ ജിയോ കോർഡിനേറ്റുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മാപ്പിലെ പോയിന്റ് പ്രകാരം കണ്ണൂർ ജില്ലയിലെ ഇക്കോ സെൻസിറ്റീവ് എരിയ ആരംഭിക്കുന്ന പോയിന്റായി കാണിച്ചിരിക്കുന്നത് ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കിലോമീറ്റർ അകലെയുള്ള കേളകം പഞ്ചായത്തിലെ നാനിപൊയിലിനു സമീപം 111 നമ്പർ പോയിന്റായാണ്. അടുത്ത പോയിന്റായി കാണിച്ചിരിക്കുന്നത് ചെറുവാഞ്ചേരിയാണ്. 112. 113 പോയിന്റ് കോഴിക്കോട് ജില്ലയിലെ വിലങ്ങാടാണ്. ഈ പോയിന്റുകൾക്കുള്ളിൽ വരുന്ന കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകൾ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട് എന്നിവയാണ്. എന്നാൽ കസ്തൂരിരംഗൻ തന്റെ റിപ്പോർട്ടിൽ വില്ലേജുകളുടെ ഭാഗത്ത് കൊട്ടിയൂർ വില്ലേജ് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നതാണ് വിരോധാഭാസം. വനംവകുപ്പ് സർക്കാരിന് നൽകിയ ജിയോകോഡിനേറ്റ്സ് ആണിതെന്നാണ് സർക്കാർ വിശദീകരണം.
റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയിലാണ് പ്രദേശവാസികൾ .കണ്ണൂർ ജില്ലയിൽ 215. 46 സ്ക്വയർ കിലോമീറ്റർ ഏരിയയാണ് ഇക്കാ സെൻസിറ്റീവ് എരിയയായി നിർണയിച്ചിരുന്നത്. ലഭ്യമാകുന്ന മാപ്പ് പ്രകാരം കൂടുതൽ ജനവാസമേഖലകളും കൃഷിയിടങ്ങളും ഈ വിഭാഗത്തിൽപ്പെടും. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി വില്ലേജുകൾ പഴയപടി നിലനിർത്തി ജനവാസമേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കിയാണ് റിപ്പോർട്ടും മാപ്പും സമർപ്പിച്ചത്. ഇത് അട്ടിമറിച്ചാണ് പുതിയ റിപ്പോർട്ടെന്ന് കർഷകസംഘടനകൾ പറയുന്നു. ഈമാസം 30 ന് അന്തിമ വിജ്ഞാപനം ഇറങ്ങുമെന്നാണ് സർക്കാർ പറയുന്നത്.