വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെതന്നെ മാതാപിതാക്കള്‍ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങള്‍ തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
യുവതിയുടെ ആഭരണങ്ങൾ തിരിച്ചു നല്കാന് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിട്ടതിനെതിരെ തൊടിയൂര്‍ സ്വദേശിയായ ഭര്‍ത്താവാണ് ഹര്‍ജി നൽകിയത്. വിവാഹത്തിന് തനിക്കു ലഭിച്ച 55 പവന് സ്വര്‍ണാഭരണങ്ങള്‍ സഹകരണ ബാങ്കിലെ ലോക്കറില്‍ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നല്കാന് നിര്‍ദേശം നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
ഇവ തിരിച്ചുനല്‍കാന്‍ ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ആഭരണങ്ങള്‍ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നല്കാന് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
യുവതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കള്‍ നല്കിയ സ്വര്‍ണാഭരണങ്ങള്‍ ഹര്‍ജിക്കാരന്റെയും യുവതിയുടെയും പേരിലുള്ള സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കള്‍ സമ്മാനിച്ച സ്വര്‍ണാഭരണങ്ങള്‍ നിയമപ്രകാരം സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല. ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവില്‍ വ്യക്തമല്ലെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
തുടര്‍ന്ന് സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് എം.ആര്. അനിത റദ്ദാക്കി. ലോക്കറില്‍ വച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാര്‍ തനിക്കു നല്കിയ മാലയും തിരിച്ചു നല്‍കാമെന്ന് ഹര്ജിക്കാരന് അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കി.