നദികളില്‍ നിന്നു സമുദ്രങ്ങളിലേക്കുള്ള തടിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് സമുദ്ര പരിസ്ഥിതിയെ ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. ധാരാളം മരങ്ങള്‍ അവയുടെ യാത്ര സമുദ്രങ്ങളില്‍ അവസാനിപ്പിക്കാറുണ്ട്. എന്നാല്‍ സ്വാഭാവികമായ ഈ പ്രക്രിയിയല്‍ മനുഷ്യര്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. ഇതിനെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ‘ഡാമിങ് ദി വുഡ് ഫാള്‍സ്’ എന്ന പേരില്‍ സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ചത്. കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വോളും ജിയോസയന്‍സസ് ഗവേഷക വിദ്യാര്‍ത്ഥിയായ എമിലി ഇസ്‌കിനുമായി ചേര്‍ന്ന് ജലസംഭരണികളിലേക്കും തീരപ്രദേശങ്ങളിലേക്കും ഒഴുക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് നടത്തുകയുണ്ടായി. ആഗോള തലത്തിലുള്ള മരങ്ങളുടെ ചലനരീതി പഠിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
അമേരിക്ക, കാനഡ, ഫ്രാന്‍സ്, റഷ്യ, സെര്‍ബിയ എന്നീ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 47 ലക്ഷം (4.3 മില്ല്യണ്‍) ക്യുബിക് മീറ്റര്‍ വരുന്ന തടികള്‍ സമുദ്രങ്ങളിലെത്തുന്നതായി കണ്ടെത്തി. ഇതില്‍ ഭൂരിഭാഗവും ജലസംഭരണികള്‍, നദികള്‍ എന്നിവയില്‍ നിന്നു വന്നതായിരുന്നു. ചെറിയൊരു അംശം മാത്രമാണ് വനനശീകരണത്തിലൂടെ എത്തുന്നത്. ഇത്തരത്തിലെത്തുന്ന തടികളുടെ സ്വാഭാവിക ചലന പ്രക്രിയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത് സമുദ്ര ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തി. നൂറ്റാണ്ടുകളായുള്ള ഈ പ്രക്രിയ്ക്ക് തടസ്സം നില്‍ക്കുന്നത് മനുഷ്യരാശിയാണെന്ന് വോള്‍ വിമര്‍ശിച്ചു.
ഇത്തരം മരങ്ങള്‍ സമുദ്രത്തിലെ ജീവജാലങ്ങൾക്ക് ധാരാളം പോഷകം എത്തിക്കുന്നുണ്ട്. സമുദ്രത്തിലെ ജീവജാലങ്ങളും സസ്യങ്ങളും ഇങ്ങനെ ഒഴുകിയെത്തുന്ന മരങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇവ പവിഴപ്പുറ്റുകള്‍ക്ക് സമാനമായും പ്രവര്‍ത്തിക്കുന്നുണ്ട്. കക്ക, ഞണ്ട്, നക്ഷത്ര മത്സ്യങ്ങൾ, ജെല്ലി ഫിഷുകൾ തുടങ്ങീ കടലിലെ വിവിധ ജീവി വർഗ്ഗങ്ങൾ തുടങ്ങിയവ ഇങ്ങനെ ഒഴുകിയെത്തുന്ന തടികളിൽ അഭയം പ്രാപിക്കാറുണ്ട്. ഭാവിയില്‍ സമുദ്രങ്ങളിലേക്ക് ഒഴുകുന്ന മരങ്ങളുടെ അവസ്ഥ അറിയുവാനായി അവയില്‍ ശാസ്ത്രഞ്ജര്‍ റേഡിയോ ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇസ്‌കിന്‍ പ്രതികരിച്ചു. ഓഷ്യന്‍ സര്‍ക്കുലേഷന്‍ പാറ്റേണ്‍ അറിയാനും ഇവ ഉപകരിക്കും.