കണ്ണൂർ സർവകലാശാലാ വിസിയുടേതുൾപ്പെടെ ഒരു നിയമനത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാലടി സംസ്കൃത സർവകലാശാലയിലെ പ്രശ്നം ചാൻസലറും സെർച്ച് കമ്മിറ്റിയും തമ്മിലുള്ളതാണ്. വിസിയെ കണ്ടെത്താൻ നിയോഗിച്ച സെർച്ച് കമ്മിറ്റിയെക്കുറിച്ച് ആർക്കും പരാതിയില്ല. അവർക്ക് ലഭിച്ച എൻട്രികളിൽ നിന്നും മികവുറ്റയാളെ കണ്ടെത്താൻ പാനൽ തയ്യാറാക്കാൻ ചാൻസലറുമായി സംവദിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങി. ഇതിനിടെ ചാൻസലർ ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്ന ഒരാളോട്, പാനലിനുപകരം കണ്ടെത്തിയാളുടെ പേര് തന്നാൽമതിയെന്ന് പറഞ്ഞതുപ്രകാരമാണ് നൽകിയത്. ഈ വിഷയമെല്ലാം വിവാദമുണ്ടായശേഷം മനസ്സിലാക്കിയതാണ്. പിന്നീട് അതിൽനിന്ന് ചാൻസലർക്ക് വന്ന മാറ്റത്തിന് കാരണമറിയില്ല.
കണ്ണൂർ സർവകലാശാലാ വിസി നിയമനം ചാൻസലർ ഒപ്പിട്ട് ഉത്തരവായതിനുശേഷം തള്ളിപ്പറയുന്നത് ശരിയാണോ. ആരുടെയും സമ്മർദങ്ങൾക്ക് വഴങ്ങിയല്ല അദ്ദേഹം ഒപ്പിട്ടത്. നിയമപ്രശ്‌നം വന്നപ്പോൾ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി എടുത്ത നടപടി തള്ളിക്കളയുന്നത് എന്തുകൊണ്ടെന്നറിയില്ല.
ർഘ രാഷ്ട്രീയപാരമ്പര്യമുള്ളയാളാണ് ഗവർണർ. എല്ലാക്കാര്യത്തിലും നല്ല പിടിപാടുള്ളയാൾ. അദ്ദേഹം തീരുമാനം തള്ളിപ്പറയുമ്പോൾ ചില ഇടപെടലുകൾ വന്നുവെന്നാണ് കരുതേണ്ടത്. രാഷ്ട്രീയകാര്യങ്ങൾക്ക് സർക്കാരിന് ഗവർണറെ ഉപയോഗിക്കേണ്ട കാര്യമില്ല. ഒരു വസ്തുതയുമില്ലാത്ത ആരോപണങ്ങൾ ചിലർക്ക് വളംവയ്‌ക്കുന്നു. ഏതിനെയും ചെളിവാരിയെറിയാൻ ശ്രമിക്കുന്നവർ ഇക്കാര്യത്തിലും വിവാദം സൃഷ്ടിക്കുകയാണ്. ഗവർണറെ ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ കഴിയും. കലാമണ്ഡലം വിസി, ചാൻസലർക്കെതിരെ കേസ് കൊടുത്തത് തെറ്റാണ്. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. പിൻവലിക്കുകയും ചെയ്‌തു. അത്തരം നടപടി അംഗീകരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.