ചുമട്ടു തൊഴിൽ ഭൂതകാലത്തിന്റെ ശേഷിപ്പാണെന്നും ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും ഹൈക്കോടതി. ചുമട്ടു തൊഴിൽ നിർത്തേണ്ട സമയം കഴിഞ്ഞെന്നു പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, യന്ത്രങ്ങൾ ചെയ്യേണ്ട കാര്യമാണ് ചുമട്ടുതൊഴിലാളികൾ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.
തൊഴിൽ തർക്കങ്ങളെ തുടർന്നു പൊലീസ് സംരക്ഷണം തേടി നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. നോക്കുകൂലി സംബന്ധിച്ച കേസ് 14നു വിധി പറയാൻ മാറ്റി.
ചുമട്ടുതൊഴിലാളികളുടെ പ്രയത്നം കണ്ടാൽ ഞെട്ടും. 50–60 വയസ്സു കഴിഞ്ഞാൽ ആരോഗ്യം നശിച്ച് അവരുടെ ജീവിതം ഇല്ലാതാവുകയാണ്. 21–ാം നൂറ്റാണ്ടിൽ ചുമട്ടു തൊഴിൽ എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പണ്ട് ഇതു ചെയ്തിരുന്നത് അടിമകളാണ്. ഇവിടെ മാത്രമാണ് ഇപ്പോഴും ഇതുള്ളത്. സ്വന്തം പൗരൻമാർ ഇതു ചെയ്യാൻ മറ്റു രാജ്യങ്ങൾ സമ്മതിക്കില്ല. തോട്ടിപ്പണി നിയമം വഴി നിരോധിച്ചിട്ടും കേരളത്തിൽ ഇല്ലെങ്കിലും പലയിടത്തും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.