ശബ്ദമലിനീകരണം തടയാൻ നഗരമേഖലകളിലുൾപ്പെടെ ‘സൈലന്റ് സോൺ’ രൂപീകരിക്കാൻ മോട്ടർ വാഹന നിയമഭേദഗതി വരുന്നു. ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നത് അനുവദിക്കില്ല. കേന്ദ്ര ശബ്ദമലിനീകരണ നിയന്ത്രണ നിയമം കർശനമാക്കുന്നതിനോടനുബന്ധിച്ചു പരിസ്ഥിതി വകുപ്പ് നിർദേശങ്ങൾ തേടിയിരുന്നു. അതിനുള്ള മറുപടിയിലാണു നിയമ ഭേദഗതി ഉൾപ്പെടെ നടപ്പാക്കാൻ പോകുന്ന കാര്യം മോട്ടർ വാഹന വകുപ്പ് അറിയിച്ചത്.
ഗതാഗതം, മരാമത്ത് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നിർദേശങ്ങളും പരിസ്ഥിതി വകുപ്പ് തേടിയിരുന്നു. ട്രാഫിക് സിഗ്നൽ പോയിന്റുകൾ, ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങൾ, സ്കൂൾ, കോടതി, ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ അനാവശ്യമായി ഹോൺ മുഴക്കരുതെന്നാണു വ്യവസ്ഥയെങ്കിലും മുന്നറിയിപ്പു ബോർഡുകൾ മിക്കയിടത്തും ഇല്ല. ഇവയ്ക്കു പുറമേ ശബ്ദമലിനീകരണം പാടില്ലാത്ത മാതൃകാ റോഡുകളും സ്ഥലങ്ങളും കണ്ടെത്തും. ടൂറിസം മേഖലകളിലും ഇത്തരം മാതൃകാ സോണുകൾ സർക്കാർ ആലോചിക്കുന്നു.
കേന്ദ്ര മോട്ടർവാഹന നിയമപ്രകാരം ഹോണിന്റെ ശബ്ദം 83 മുതൽ 112 ഡെസിബൽ വരെ ആകാമെന്നാണ്. എന്നാൽ ശബ്ദമലിനീകരണ നിയമപ്രകാരം 75 ഡെസിബെല്ലിനു മേൽ പാടില്ല. ഇക്കാര്യത്തിൽ മോട്ടർ വാഹന വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്. നിരോധിത ഹോണുകൾ ഉപയോഗിക്കുന്നതു തടയുന്നതിനും വാഹനത്തിലെ സ്റ്റീരിയോ സംഗീതത്തിന്റെ ശബ്ദനിയന്ത്രണത്തിനും വ്യവസ്ഥ വേണമെന്നും മോട്ടർ വാഹനവകുപ്പ് നിർദേശിച്ചു.