ഒമിക്രോണ്‍ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നെത്തുന്നവര്‍ക്കായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രയ്ക്കു മുമ്പ് അവസാന 14 ദിവസം നടത്തിയ യാത്രകളുടെ വിവരങ്ങളും, 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് എന്നിവ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
ഒപ്പം ആര്‍ടി പിസിആര്‍ പരിശോധനയുടെ ആധികാരികത ഉറപ്പാക്കുന്ന സ്വയം സാക്ഷ്യപത്രം യാത്രികര്‍ നല്‍കണം. പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
പരിശോധന നിര്‍ബന്ധം
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും ആര്‍ടി പിസിആര്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങളില്ലാത്ത അഞ്ചു വയസിനു താഴെയുള്ള കുട്ടികളെ പരിശോധനകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പോസിറ്റീവാകുന്നവര്‍ക്ക് ഐസൊലേഷന്‍ സൗകര്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ നെഗറ്റീവാകുന്നതുവരെ ചികിത്സ നല്‍കും. നെഗറ്റീവായാല്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ വീടുകളില്‍ കര്‍ശന ക്വാറന്റൈനില്‍ കഴിയണം.
എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇതിനായി പരമാവധി മൊബൈല്‍ പരിശോധനാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പരിശോധയില്‍ നെഗറ്റീവായാലും അടുത്ത ഏഴു ദിവസങ്ങളില്‍ സ്വയം രോഗനിരീക്ഷണം നടത്തണം.
അഞ്ച് ശതമാനം ആളുകള്‍ക്ക് ആര്‍ടി പിസിആര്‍
ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രികരില്‍ അഞ്ച് ശതമാനം ആളുകളെ ആര്‍ടി പിസിആര്‍ പരിശോധനക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ ജനിതക പരിശോധനയ്ക്കായി സാമ്പിള്‍ അയക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1074, സംസ്ഥാന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1056 എന്നിവയിലോ അറിയിക്കണം.