സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്റർ കൂനൂരിലാണ് തകർന്നു വീണത്. നാലു പേർ മരിച്ചതായി ഊട്ടി പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടർന്ന് വനമേഖലയിൽ തകർന്നു വീണത്. ബിപിൻ റാവത്തും കുടുംബാംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഉണ്ടായിരുന്നതായി വ്യോമസേനയും സ്ഥിരീകരിച്ചു. കോയമ്പത്തൂരിനു സമീപം സുലൂർ വ്യോമസേന താവളത്തിൽനിന്നാണ് ഹെലികോപ്റ്റർ ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പോയത്.
അപകടം നടന്നയുടൻ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യാത്രക്കാരിൽ റാവത്തിന്റെ ഭാര്യയും ഉൾപ്പെടുന്നതായാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര വിവരങ്ങൾ തേടി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിച്ചു. ഉടൻതന്നെ ക്യാബിനറ്റ് മീറ്റിംഗ് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിരോധമന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് ഉടൻ പുറപ്പെടും.