കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൻ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് അന്തിമ വിജ്ഞാപനമിറക്കാനുള്ള നടപടികൾ പുരോഗിക്കുമ്പോൾ സംസ്ഥാന സർക്കാർ നല്കിയ നിർദ്ദേശങ്ങളിലെ അവ്യക്തത ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിപ്പിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശയിൽ കേരളത്തിലെ 123 വില്ലേജുകളിൽ 92 വില്ലേജുകൾ മാത്രം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് തടസമില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ 123 വില്ലേജുകളിലെയും കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി, വില്ലേജ് അടിസ്ഥാന യൂണിറ്റ് എന്ന ആവശ്യത്തിലെ റിസർവ്വ് ഫോറസ്റ്റും, ലോക പൈതൃക പ്രദേശങ്ങളും, സംരക്ഷിത മേഖലകളും മാത്രം ഈ മേഖലയിൽ ഉൾപ്പെടുത്തി കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം ഇറക്കണം എന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നല്കിരുന്നു. ഈ റിപ്പോർട്ടിന് വെല്ലുവിളി ഉയർത്തുന്നതാണ് പുതുതായി സംസ്ഥാന സർക്കാർ ഇപ്പോൾ കേന്ദ്രത്തിനു നല്കിയ നിർദ്ദേശങ്ങളിൽ ഉള്ളതെന്നും സർക്കാർ തെറ്റുതിരുത്തണമെന്നും പശ്ചിമഘട്ട- ജന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
ജനറൽ കൺവീനർ ഡോ. കെ.വി. ചാക്കോ കാളം പറമ്പിൽ അധ്യക്ഷത വഹിച്ചു. ജോയി കണ്ണഞ്ചിറ, ബേബി പെരുമാലിൽ, ബിനു ജോസ്, സി.ജെ. ടെന്നിസൺ, ബെന്നി വളവനാനി, കുര്യൻ ചെമ്പനാനി തുടങ്ങിയവർ പ്ര സംഗിച്ചു.