കേളകം: മലയോര സിരാകേന്ദ്രമായ കേളകത്ത് പാർക്കിങ്ങിന് സ്ഥലമില്ല. വിവിധ ആവശ്യങ്ങൾക്കായി കേളകത്ത് എത്തുന്ന നൂറുകണക്കിന് സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിൽ ടൗണിന് പുറത്തുപോകണം. ഇടമുള്ള എല്ലായിടങ്ങളിലും ടാക്സി വാഹനങ്ങൾ സ്റ്റാൻഡാക്കി മാറ്റി. ബാക്കിയിടങ്ങളെല്ലാം നോ പാർക്കിങ് ഏരിയ ബോർഡും പൊലീസ് സ്ഥാപിച്ചു. പത്തിൽ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബസ്സ്റ്റാൻഡിൻെറ പിറകിൽ അനുമതി ഉള്ളതൊഴിച്ചാൽ മറ്റു സൗകര്യങ്ങളില്ല. കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽതന്നെ സ്വകാര്യ വാഹനങ്ങൾ പലരും റോഡിൽ നിർത്തിയിടുന്നതുമൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. പലതവണ പരിഷ്കരിച്ചിട്ടും പരിഷ്കാരമാകാത്ത പദ്ധതിയാണ് കേളകത്തെ ട്രാഫിക് പരിഷ്കരണം. പ്രധാന റോഡുകളിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തരുത് എന്ന് നിർദേശം വന്നെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് അത് പിൻവലിച്ചു. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് കേളകം- അടക്കാത്തോട് റോഡ്, വെള്ളൂന്നി റോഡ്, കേളകം ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം എന്നിവിടങ്ങളിലാണ്. കേളകം പഞ്ചായത്തിൽ ടക്സി സ്റ്റാൻഡിന് പഞ്ചായത്ത് വക സ്ഥലമുള്ളത് ബസ്സ്റ്റാൻഡ് ഷോപ്പിങ് കെട്ടിടത്തിൻെറ പിറകുവശം മാത്രമാണ്. എന്നാൽ, ബസ്സ്റ്റാൻഡിൻെറ മുൻവശവും പഞ്ചായത്ത് വിശ്രമകേന്ദ്രത്തോട് ചേർന്നുള്ള ഭാഗവും വെള്ളൂന്നി റോഡ്, കേളകം ജങ്ഷൻെറ ഇരുവശങ്ങളും എല്ലാം ടാക്സി വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ബിൽഡിങ്ങുകൾ നിർമിക്കുമ്പോൾ വാഹന പാർക്കിങ്ങിന് സൗകര്യമുണ്ടാകണമെന്നാണ് ചട്ടമെങ്കിലും ഇതും പാലിക്കാതെ പോകുന്നു. പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല.
previous post