മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പ്രളയ ധനസഹായം കലക്ടറേറ്റിൽ വിതരണം ചെയ്തതിൽ 17.19 ലക്ഷം തിരിച്ചുപിടിക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട്. പ്രളയ ധനസഹായം അനുവദിച്ചപ്പോൾ 23 അനധികൃത ഗുണഭോക്താക്കളെ ഉൾപ്പെടുത്തി 27,13,500 രൂപയുടെ ക്രമക്കേട് നടത്തി. അതിൽ 10,54,000 രൂപ തിരികെ പിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ബാക്കി 17,19,500 രൂപ ബന്ധപ്പെട്ടവരിൽനിന്നും തിരികെ ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
എറണാകുളം കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്തിരുന്ന സെക്ഷനിൽ 2018 ഏപ്രിൽ ഒന്നു മുതൽ 2020 ജനുവരി 31 വരെ അലോട്ട്മെൻറ് ലിസ്റ്റ്, ചെക്ക് ബുക്ക്, സ്റ്റോക്ക് രജിസ്റ്റർ, കാഷ് ബുക്ക് എന്നിവ എഴുതി സൂക്ഷിച്ചിരുന്നില്ല. ധനസഹായം നൽകുന്ന കാര്യത്തിൽ യഥാർത്ഥത്തിൽ അനുവദിക്കേണ്ടതിനേക്കാൾ കൂടുതൽ തുക അനധികൃതമായി അനുവദിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ.
23 അനധികൃത ഗുണഭോക്താക്കൾക്ക് പണം നൽകിയത് കൂടാതെ വേറെയും ഗുണഭോക്താക്കൾക്ക് ഒന്നിലധികം തവണ പ്രളയ സഹായം വിതരണം ചെയ്തിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 13 ഗുണഭോക്താക്കൾക്ക് നാലുതവണ വീതവും 43 ഗുണഭോക്താക്കൾ മൂന്നുതവണ വീതവും 2586 പേർക്ക് രണ്ടുതവണ വീതവും കലക്ടറേറ്റിൽനിന്നും സഹായം വിതരണം ചെയ്തു. ഇത്തരത്തിൽ 4,45,77,500 രൂപ അധികമായി നൽകിയിട്ടുണ്ട്. ഒരേ ഗുണഭോക്താക്കളെ തന്നെ രണ്ടു നടപടിക്രമങ്ങളിൽ പേര് ഉൾപ്പെടുത്തി ധനസഹായം അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സെക്ഷൻ യാതൊരു നിയന്ത്രണവുമില്ലാതെ അലക്ഷ്യമായാണ് പ്രവർത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട മേലുദ്യോഗസ്ഥരുടെ ശരിയായ മേൽനോട്ടമില്ലായ്മയും, വലിയ സാമ്പത്തിക തിരിമറി നടത്തുന്നതിന് ഇടയാക്കി. ഉദ്യോഗസ്ഥ അലംഭാവംമൂലം കോടികളുടെ പൊതുപണം നഷ്ടപ്പെടുന്നതിന് കാരണമായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2019 മാർച്ചിൽ 325 ഗുണഭോക്താക്കൾക്ക് തുക തെറ്റായി ട്രാൻസ്ഫർ ചെയ്തത് വഴി 7,13,70,000 രൂപ അധികമായി ചെലവഴിച്ചുെവന്നും കണ്ടെത്തി. അപ്പീൽ അനുവദിച്ച കേസുകളിൽ ഗുണഭോക്താക്കളിൽനിന്നും അവർക്ക് ആദ്യം വിതരണം ചെയ്ത തുക തിരികെ വാങ്ങി രസീത് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ തിരികെ വാങ്ങിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ അക്കൗണ്ടിൽ ഒടുക്കിയത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.