കേളകം: മൂന്ന് പഞ്ചായത്തുകളുടെ വാണിജ്യ സിരാകേന്ദ്രമാണ് കേളകം ടൗൺ. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യണമെങ്കിൽ ടൗണിന് പുറത്ത് പോകണം. എല്ലാ ഇടങ്ങളിലും ടാക്സി വാഹനങ്ങൾ സ്റ്റാൻഡാക്കി മാറ്റി. ബാക്കി ഇടങ്ങളെല്ലാം നോ പാർക്കിംഗ് ഏരിയായി പോലീസ് ബോർഡും സ്ഥാപിച്ചു.
ബസ്സ്റ്റാൻഡിന്റെ പിറകിൽ പത്തിൽ താഴെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതിയുള്ളത് ഒഴിവാക്കിയാൽ മറ്റ് സൗകര്യങ്ങളില്ല. കൃത്യമായി പാർക്കിംഗിന് സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പലതവണ നടപ്പാക്കിയിട്ടും പാളിയ പദ്ധതിയാണ് കേളകത്തെ ട്രാഫിക് പരിഷ്കരണം. പ്രാധാന റോഡുകളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ വാഹനങ്ങൾ നിർത്തരുതെന്ന് നിർദേശം വന്നെങ്കിലും വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. കേളകം-അടയ്ക്കാത്തോട് റോഡ്, വെളളൂന്നി റോഡ് , കേളകം ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് .
കേളകം പഞ്ചായത്തിൽ ടക്സി സ്റ്റാൻഡിന് പഞ്ചായത്ത് വക സ്ഥലമുള്ളത് ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കെട്ടിടത്തിന്റെ പിറകുവശത്ത് മാത്രമാണ്. എന്നാൽ ബസ്സ്റ്റാൻഡിന്റെ മുൻവശവും പഞ്ചായത്ത് വിശ്രമ കേന്ദ്രത്തോട് ചേർന്നുള്ള ഭാഗവും വെള്ളൂന്നി റോഡ്, കേളകം ജംഗ്ഷന്റെ ഇരുവശങ്ങളും എല്ലാം ടാക്സി വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വാഹന പാർക്കിംഗിന് സൗകര്യമുണ്ടാകണമെന്നാണ് ചട്ടമെങ്കിലും ഇതും പാലിക്കാതെ പോകുന്നു. പേ ആൻഡ് പാർക്ക് സംവിധാനം ഒരുക്കുമെന്ന് പഞ്ചായത്ത് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. ചുരുക്കി പറഞ്ഞാൽ സ്വകാര്യ വാഹനങ്ങൾക്ക് കേളകത്ത് നോ പാർക്കിംഗ് എന്ന് പറയാം.