ഉത്തർപ്രദേശിയിലെ അമേഠിയിൽ വൻ ആയുധ നിർമാണകേന്ദ്രത്തിനു കേന്ദ്രസർക്കാർ അംഗീകാരം നൽകി. കൊർവയിൽ റഷ്യയുമായി സഹകരിച്ച് എകെ 203 റൈഫിളുകൾ നിർമിക്കാനുള്ള പദ്ധതിയാണ് കാബിനറ്റ് സുരക്ഷാ സമിതി അംഗീകരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണു പദ്ധതിയുടെ അംഗികാരം. നാളെ പുടിൻ ഇന്ത്യയിലെത്തും.
അഞ്ചു ലക്ഷത്തിലധികം എകെ 203 റൈഫിളുകൾ ഇവിടെ നിർമിക്കും. മൂന്നു പതിറ്റാണ്ടുമുന്‍പ് സേനയ്ക്കു നൽകിയ ഇൻസാസ് റൈഫിളുകൾക്കു പകരമായാണ് എകെ 203 റൈഫിളുകളുടെ നിർമാണം.
സേനയ്ക്കു റൈഫിളുകൾ കൈമാറാനുള്ള നീക്കം ത്വരിതഗതിയിലാക്കാൻനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. എകെ 203 റൈഫിളുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യയാണ് റഷ്യ ഇന്ത്യക്കു കൈമാറുക. 300 മീറ്റർ വരെ ശേഷിയുള്ളവയാണ് എകെ 203 റൈഫിളുകൾ.