ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങൾ കേരളത്തിന് ഭീഷണിയാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ സ്വാധീനഫലമായി മഴ ശക്തമാകുന്നതിനാൽ ഞായറാഴ്ചയും തിങ്കളാഴ്ചയും എഴു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 വരെ സെന്റിമീറ്റർ മഴയാണ് പ്രവചിക്കുന്നത്. മലയോര ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിനു തുല്യമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
അതേസമയം, കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുകയാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്നു രാവിലെയോടെ ജവാദ് ചുഴലിക്കാറ്റായി ആന്ധ്ര- ഒഡിഷ തീരത്ത് കരയിൽ കയറുമെന്നാണ് പ്രവചനം. മധ്യകിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്താണ് ചക്രവാത ചുഴി നിലനിൽക്കുന്നത്.