വിദ്യാർഥികളുടെ യാത്രാ നിരക്ക് സംബന്ധിച്ച് വിദ്യാഭ്യാസ-ഗതാഗത മന്ത്രിമാർ വിളിച്ച വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണയായില്ല. വിദ്യാർഥി പ്രതിനിധികൾ നിരക്കുവർധനയെ ശക്തമായി എതിർത്തു.
മിനിമം നിരക്ക് ഒരു രൂപയിൽനിന്ന് വർധിപ്പിക്കുന്നതിനെയും വിദ്യാർഥികൾ എതിർത്തു. ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുന്നതിൽ ധാരണയായിട്ടില്ലെന്നും മന്ത്രി ആൻറണി രാജു അറിയിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ നിലവിലെ രീതിയില്‍ തുടരണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷനുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് നിലവിെല ഒരു രൂപയില്‍നിന്ന് ആറു രൂപയായി വർധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നുമായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം.
ബസ് നിരക്ക് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശയും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് അഞ്ചു രൂപയായി വർധിപ്പിക്കണമെന്നായിരുന്നു. 2012ലാണ് വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 50 പൈസയില്‍ നിന്ന് ഒരു രൂപയായി വർധിപ്പിച്ചത്.