സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ വിയോജിപ്പറിയിച്ച് കേരളം ആർബിഐയ്ക്ക് കത്തു നല്‍കി. സഹകരണ റജിസ്ട്രാറാണ് ആർബിഐ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചത്. അംഗങ്ങളെ നിര്‍വചിക്കുന്നത് സുപ്രീം കോടതി വിധിപ്രകാരമാണ്. ബാങ്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമപരമെന്നും കത്തില്‍ പറയുന്നു.അതേസമയം, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആർബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനു മുന്നോടിയായി നിമയവിദഗ്ധരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സുപ്രീം കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന നിയമവിദഗ്ധരും പങ്കെടുക്കും.
പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുത്, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയവ നിയന്ത്രണങ്ങളാണ് ആർബിഐ ഏർപ്പെടുത്തിയത്. നിയന്ത്രണം 1625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ല്‍ അധികം സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും നീക്കത്തിനെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പിന്തുണ തേടി മന്ത്രി വി.എന്‍.വാസവന്‍ മറ്റു സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാര്‍ക്ക് കത്തയയ്ക്കും.