കൊറോണ വൈറസിന്റെ മാരകമായ പുതിയ വകഭേദം ഒമിക്രോണ്‍ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ ഇവിടങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടു യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സന്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.
ആദ്യഘട്ടം ഇവരിൽ ആർടിപിസിആർ പരിശോധന നടത്തും. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്റീൻ നിർദേശിക്കും. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവായാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും.
ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാന്പിളുകൾ ഇൻഡ്യൻ സാർസ് കോവിഡ് -2 ജീനോമിക് കണ്‍സോർഷ്യത്തിനു കീഴിലെ ജീനോം സീക്വൻസിംഗ് ലബോറട്ടറികളിൽ വിദഗ്ധ പരിശോധനക്കായി അയക്കും.