സിഐ സുധീറിൽനിന്നും നീതി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോഫിയ പർവീൺ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആർ റിപ്പോർട്ട്. ഭർത്താവ് മുഹമ്മദ് സുഹൈലിനെതിരായ മോഫിയയുടെ പരാതി പരിഹരിക്കുന്നതിനായി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മോഫിയയെയും ഭർത്താവിനെയും വിളിച്ചുവരുത്തി.സംസാരിക്കുന്നതിനിടയിൽ ദേഷ്യംവന്ന മോഫിയ, സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സ്റ്റേഷൻ ഹൗസ് ഓഫിസറായ സുധീർ മോഫിയയോട് കയർത്തു സംസാരിച്ചു. ഇതോടെ ഇനി ഒരിക്കലും സിഐയിൽനിന്നും നീതി കിട്ടില്ലെന്ന മനോവിഷമത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
നവംബർ 22ന് പകൽ 12നും വൈകിട്ട് ആറിനുമിടയിലാണ് ആത്മഹത്യയെന്നാണു റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി, കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.