കണ്ണൂർ: കുട്ടികളുടെ പ്രശ്നങ്ങളെ നിസാരമായി കാണരുതെന്നും അവരുടെ പെരുമാറ്റരീതികളെ മാതാപിതാക്കള്‍ കൃത്യമായി മനസിലാക്കണമെന്നും ജില്ലാകളക്ടര്‍ എസ്. ചന്ദ്രശേഖര്‍. ചൈല്ഡ്ലൈന്, കുടുംബശ്രീ ജില്ലാ മിഷന്, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന ‘അമ്മയറിയാന്‍’ കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ശിക്ഷക്സദനില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പ്രശ്നങ്ങള്‍ അറിയാനോ അവരുടെ പെരുമാറ്റരീതികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാനോ പലപ്പോഴും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല. അവരെ കേള്‍ക്കാനും അറിയാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ശ്രമിക്കണം. ബാല്യകാലത്തെ അനുഭവങ്ങള്‍ ഭാവിയെ നിര്‍ണയിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സിഡിഎസുകളുടെ സഹായത്തോടെ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.