രാജ്യമാകെ പച്ചക്കറിവില കുതിക്കുന്നതിനിടെ പ്രതിരോധ നടപടിയായി സംസ്ഥാനത്തേക്ക് സർക്കാർ കൂടുതൽ പച്ചക്കറി എത്തിച്ചുതുടങ്ങി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 41 ടൺ പച്ചക്കറി വ്യാഴാഴ്‌ച എത്തി. ഇതിൽ 10 ടൺ സവാളയാണ്. എത്തിച്ച സാധനങ്ങൾ ഹോർട്ടികോർപ് മുഖേന കുറഞ്ഞനിരക്കിൽ ജനങ്ങളിലെത്തിച്ചു. തമിഴ്നാട്, കർണാടക സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ടു സംഭരിക്കുന്ന പച്ചക്കറിയാണ് എത്തിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറിവില സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറി കൃഷി നശിച്ചുപോയവർക്ക് അടിയന്തരമായി പച്ചക്കറിത്തൈകൾ ലഭ്യമാക്കാൻ കൃഷി മന്ത്രി പി പ്രസാദ് നിർദേശിച്ചു. നാടൻ പച്ചക്കറിയെ ആശ്രയിച്ച് വിപണി പിടിച്ചുനിർത്താൻ പ്രാദേശിക പച്ചക്കറിയുൽപ്പാദനം വർധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.