കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പേരിൽ 2013 നംവബർ 13 കൊട്ടിയൂരിൽ നടന്ന പ്രതിഷേധ സംഭവങ്ങളുടെ പേരിൽ അവശേഷിക്കുന്ന ആറു കേസുകളിൽ 105 പേർ ഇപ്പോഴും കോടതി കയറിയിറങ്ങുന്നു. പോലീസ് വാഹനങ്ങൾക്കടക്കം നാശനഷ്ടങ്ങളുണ്ടായ സംഭവത്തിൽ 12 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
ആകെ 305 പ്രതികളാണ് ഉണ്ടായിരുന്നത്. സംഭവങ്ങളുടെ പശ്ചാത്തലം പരിഗണിച്ച് വിവിധ സർക്കാരുകൾ ഈ കേസുകൾ പിൻവലിച്ചിരുന്നു. കൊട്ടിയൂർ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സർക്കാരുകളിൽ സമർദം ചെലുത്തി ഉമ്മൻ ചാണ്ടി സർക്കാർ രണ്ടും പിന്നീടു വന്ന പിണറായി സർക്കാർ 10 കേസുകളും പിൻവലിച്ചിരുന്നു. കേസുകൾ പിൻവലിച്ചതോടെ കോടതി നടപടികൾ അവസാനിപ്പിക്കാൻ സംരക്ഷണസമിതി അപേക്ഷയും നൽകി.
എന്നാൽ കേസ് പിൻവലിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. സംസ്ഥാനത്തിനുണ്ടായ നഷ്ടം ആര് നികത്തുമെന്നാണ് കോടതിയുടെ ചോദ്യം. തുടർന്ന് കേസുകളുടെ വാദം തുടങ്ങി. 12 കേസുകളിൽ ആറു കേസുകളിൽ സാക്ഷികൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയിരുന്നു. ബാക്കിയുള്ള ആറു കേസുകളിലായി 105 പേരാണ് കോടതി കയറിയിറുന്നത്.
പൊട്ടംതോട് കേന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു, ഇരിട്ടി ഡിവൈഎസ്പിയെ കൈയേറ്റം ചെയ്തു, കണ്ടപ്പനം ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു, അമ്പായത്തോട് വനസംരക്ഷണ സമിതി ഓഫീസ് നശിപ്പിച്ചു, പാൽച്ചുരം ഫോറസ്റ്റ് കേസ്, പത്രപ്രവർത്തകനെ ആക്രമിച്ചു എന്നിങ്ങനെ ആറു കേസുകളാണ് നിലവിൽ കോടതിയിലുള്ളത്.