മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. നിലവിലെ റൂൾകർവ് തുടരാം. റൂൾകർവ് പ്രകാരം ഈ മാസം 30 മുതൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. അനന്തമായി നീട്ടിക്കൊണ്ടുപോകാതെ എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കാനാണ് കേരളത്തിന്റെ നീക്കം. ഇതോടെ കേസ് വിശദമായി പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി.അണക്കെട്ടിനു വിള്ളലും ബലക്ഷയവും ഇല്ലെന്ന തമിഴ്നാടിന്റെ വാദം തെറ്റാണെന്നു തെളിവുകളിലൂടെ കോടതിയെ ബോധ്യപ്പെടുത്തുകയും ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് കേരളത്തിന്റെ ഉദ്ദേശ്യം. മുല്ലപ്പെരിയാർ അണക്കെട്ടിൽ അസാധാരണ സ്ഥിതിവിശേഷമാണെന്നു ചൂണ്ടിക്കാട്ടി, സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തുടർച്ചയായ മഴയിൽ ജലനിരപ്പുയരുന്നതും സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരുന്നതും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, മഴ ശമിച്ചതോടെ മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരികയാണ്.