സംസ്ഥാനത്ത് ഇതു സർവേകളുടെ കാലം. സംസ്ഥാന– കേന്ദ്ര സർക്കാരുകളുടെ നേതൃത്വത്തിൽ 5 സർവേകളാണു സംസ്ഥാനത്തു പ്രധാനമായും നടക്കുന്നത്. ലൈഫ് മിഷൻ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ, അതീവ ദരിദ്രരെ കണ്ടെത്താനുള്ള സർവേ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവേ, കേന്ദ്ര സർക്കാർ നടത്തുന്ന അതിഥിത്തൊഴിലാളി സർവേ എന്നിവയാണു പ്രധാനമായും നടക്കുന്ന വിവരശേഖരണം. ഇതിനു പുറമേ കോവിഡ് പ്രതിരോധ വാക്സീനിന്റെ രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല സമിതികളുടെ നേതൃത്വത്തിൽ ശേഖരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.
അതീവദാരിദ്ര്യ സർവേ
സംസ്ഥാനത്തെ അതീവദരിദ്രരെ കണ്ടെത്താനുള്ള സർവേ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവർക്കായി പ്രത്യേക ആസൂത്രണം നടത്തി വികസനപദ്ധതികൾ നടപ്പാക്കുകയാണു ലക്ഷ്യം. സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാകും ഓരോ വാർഡിലും മൊബൈൽ ആപ് ഉപയോഗിച്ച് സർവേ നടത്തുക.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക സർവേ
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാംപിൾ സർവേ പ്രവർത്തനങ്ങൾ ഇതു സംബന്ധിച്ച കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്. സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗങ്ങളിലെ ഇത്തരം പിന്നാക്കക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഒരു വാർഡിലെ 5 കുടുംബങ്ങൾ എന്ന തോതിലാണു സാംപിൾ സർവേ. മൊബൈൽ ആപ്പിന്റെ സഹായത്തോടെ സർവേ നടത്തേണ്ട കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു.
അതിഥിത്തൊഴിലാളി സർവേ
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അതിഥിത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും ഉപഭോക്തൃരീതികളും മനസ്സിലാക്കാൻ ചോദ്യാവലിയുടെ സഹായത്തോടെ കേന്ദ്ര തൊഴിൽ മന്ത്രാലയം നടത്തുന്ന സർവേ. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു സ്ഥാപനത്തിനാണു ചുമതല.
ലൈഫ് സർവേ
ഭൂരഹിതരും ഭവനരഹിതരുമായവർക്കു ലൈഫ് മിഷൻ പദ്ധതി പ്രകാരം സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകുന്നതിനു ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് തലത്തിൽ നടന്നുവരികയാണ്. അപേക്ഷകന്റെ താമസസ്ഥലത്തെത്തി പരിശോധന നടത്തി സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തും. സർവേക്കായി തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ മതിയാകാത്തതിനാൽ കൃഷി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ തദ്ദേശസ്ഥാപനതല ഓഫിസുകളിലെ ജീവനക്കാരെ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും കൃഷി വകുപ്പ് അനുവദിക്കുന്നില്ലെന്ന പ്രശ്നമുണ്ട്.