അന്താരാഷ്ട്ര ചരക്കുനീക്കം ഉദ്ഘാടനംചെയ്ത് ഒരു മാസം പൂർത്തിയാകുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കയറ്റിയയച്ചത് 221 ടൺ സാധനങ്ങൾ. 1.24 കോടി രൂപയുടെ ഉൽപ്പന്നമാണ് ഗൾഫ് രാജ്യങ്ങളിലെത്തിയത്. പഴവും പച്ചക്കറികളുമാണ് കൂടുതലും. കഴിഞ്ഞ 16നാണ് രാജ്യാന്തര ചരക്കുനീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 5800 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള 55,000 ടണ്‍ ചരക്ക് കൈകാര്യം ചെയ്യാൻശേഷിയുള്ളതാണ് കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സ്.
കണ്ണൂരിന്റെ കൈത്തറി, പഴം- പച്ചക്കറി ഉല്‍പ്പന്നങ്ങള്‍, വയനാട്ടിലെയും കുടകിലെയും സുഗന്ധദ്രവ്യങ്ങള്‍, മൈസൂരു, ഗൂഡല്ലൂര്‍ മേഖലയിലെ പൂക്കള്‍ തുടങ്ങിയവയാണ് കണ്ണൂരിൽനിന്ന് കയറ്റുമതി സാധ്യതയുള്ള ഉൽപ്പന്നങ്ങൾ. 15 പേരാണ് കയറ്റുമതിക്ക് രജിസ്ട്രേഷൻ നേടിയത്.
മുന്നിൽ കറിവേപ്പിലയും
വാഴയിലയും
ദിനംപ്രതി അര ക്വിന്റൽ കറിവേപ്പിലയാണ് കൊണ്ടുപോകുന്നത്. വാഴയിലയും പിന്നാലെയുണ്ട്. നേന്ത്രപ്പഴം, പപ്പായ, മുരിങ്ങ, പാവയ്ക്ക, കുമ്പളം, മത്തൻ, ചീര, വഴുതന, അവര, ചെരങ്ങ തുടങ്ങി മാങ്ങയിഞ്ചിയും ഇരുമ്പൻ പുളിയുംവരെ കയറ്റി അയക്കുന്നുണ്ട്. നാടൻ ഉൽപ്പന്നങ്ങളാണ് കൂടുതൽ. തക്കാളിയും ഉള്ളിയും ഉരുളക്കിഴങ്ങും അയക്കാൻ ആരും തയ്യാറായിട്ടില്ല. മാമ്പഴ സീസണാകുമ്പോൾ കുറ്റ്യാട്ടൂർ മാങ്ങ ഉൾപ്പെടെയുള്ളവ വൻ തോതിൽ കയറ്റി അയക്കാനാകുമെന്നാണ് പ്രതീക്ഷ.
ദോഹയിലേക്കാണ് കൂടുതൽ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത്. ഷാർജക്കാണ് രണ്ടാം സ്ഥാനം. കുവൈത്തും ബഹ്റൈനുമാണ് തൊട്ടുപിറകിൽ. കാർഗോ – വിദേശ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ രാജ്യാന്തര ചരക്കുനീക്കം പതിന്മടങ്ങ് വർധിക്കും. നിലവിൽ യാത്രാ വിമാനങ്ങളിലാണ് ചരക്കും കൊണ്ടുപോകുന്നത്. യാത്രക്കാരുടെയും ബാഗേജിന്റെയും എണ്ണം കൂടുന്നതിനനുസരിച്ച് കയറ്റിയയക്കുന്ന സാധനങ്ങളുടെ അളവ് കുറക്കേണ്ടി വരും. എയർ ഇന്ത്യാ എക്സ്പ്രസ്, ഗോ എയർ വിമാനങ്ങളാണ് ചരക്കുകൊണ്ടുപോകുന്നത്. വിദേശ വിമാന കമ്പനികളുടെ കണ്ണൂർ സർവീസിന് അനുമതി ലഭിച്ചാൽ വലിയ തോതിൽ പഴം, -പച്ചക്കറി ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടുപോകാനാകും. വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്പനിയും (കിയാൽ) പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുകൂല നടപടി സ്വീകരിച്ചില്ല.
previous post