24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു
Kerala

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പുതിയ അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദർശിച്ചപ്പോഴുള്ള പോരായ്മകൾ മന്ത്രിക്ക് നേരിട്ട് ബോധ്യമായതിനെ തുടർന്ന് എത്രയും വേഗം പുതിയ അത്യാഹിത വിഭാഗത്തിൽ പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകിയിരുന്നു.
സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇനി അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത അത്യാഹിത വിഭാഗ ചികിത്സയാണ് സജ്ജമാക്കിയിരിക്കുന്നത്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്കായി വിവിധ വിഭാഗങ്ങളിൽ രോഗിയെ കൊണ്ടു പോകേണ്ടതില്ല. വിപുലമായ ട്രയേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമകെയർ സംവിധാനം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിയത്. ഇവിടെ 108 ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കൽ കോളേജ് പ്രധാന റോഡിനോട് ചേർന്നുള്ള അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ വളരെ വേഗത്തിൽ എത്തിക്കുന്നതിനും സാധിക്കും. ജീവനക്കാർക്ക് മികച്ച പരിശീലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള ട്രോമകെയർ സംവിധാനമാണ് ലക്ഷ്യമിടുന്നത്. രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് അതിവേഗം ചികിത്സ ലഭ്യമാക്കാൻ സാധിക്കും. റെഡ് സോൺ, യെല്ലോ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ തരം തിരിച്ചാണ് രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പ് വരുത്തുന്നത്. റെഡ് സോണിൽ 12 രോഗികളേയും യെല്ലോ സോണിൽ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും. രണ്ട് ഐ.സി.യു.കളും സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്റർ, ഡിജിറ്റൽ എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനറുകൾ, ഡോപ്ളർ മെഷീൻ, മൂന്നു സിടി സ്‌കാനറുകൾ, എംആർഐ എന്നിവയും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായുണ്ട്. സ്ട്രോക്ക് യൂണിറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതു കൂടി പ്രവർത്തനസജ്ജമാകുന്നതോടെ സമഗ്ര സ്ട്രോക്ക് ചികിത്സയും അത്യാഹിത വിഭാഗത്തിൽ തന്നെ ലഭ്യമാകും.
കോവിഡ് നിയന്ത്രണ വിധേയമാണ്. പൂർണമായും വ്യാപനം അവസാനിക്കും വരെ ജാഗ്രത തുടരേണ്ടതാണ്.
വിഴിഞ്ഞത്ത് പണം വാങ്ങി അവയവം നൽകിയതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഗൗരവമുള്ള വിഷയമാണ്. അസ്വാഭാവികവും അസാധാരണവുമായി ഒരു പ്രദേശം കേന്ദ്രീകരിച്ച് ദാതാക്കൾ കൂടുന്നത് പരിശോധിക്കാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

മൂലമറ്റത്ത് ഉരുൾപൊട്ടി ഒരു കുടുംബത്തിലെ 5 പേർ ഒലിച്ചുപോയി ; 2 മൃതദേഹം കണ്ടെടുത്തു

Aswathi Kottiyoor

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

Aswathi Kottiyoor

യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox