സംസ്ഥാനത്ത് ലഹരി ക്കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നതായി എക്സൈസിന്റെ കണക്കുകള്‍. കോവിഡിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നടക്കം ലഹരിമരുന്നുകള്‍ എത്തിയിട്ടുണ്ട്.
മാരക ലഹരിമരുന്നായ എല്‍എസ്ഡി, എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം മുന്‍ വര്ഷങ്ങളിലേതിനേക്കാള് വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് ഇരട്ടിയിലധികം സിന്തറ്റിക് ഡ്രഗുകള്‍ ആണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒമ്പതുമാസത്തിനിടെ പിടികൂടിയത്. പോലീസിന്റെ കണക്കുകൾ പ്രകാരം സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും 25 വയസില്‍ താഴെയുള്ളവരാണ്.
ഒമ്പതുമാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസുകളില്‍ പിടികൂടിയത് 3,873.42 കിലോഗ്രാം കഞ്ചാവാണ്. 3,087.3 ഗ്രാം എംഎഡിഎംഎ, 10,527.78 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഇതിനു പുറമെ നര്‍ക്കോട്ടിക് ടാബ്ലറ്റുകള്, മുന്തിയയിനം പുകയില ഉത്പന്നങ്ങള്‍, ബ്രൗണ്‍ ഷുഗര്‍, ചരസ് എന്നിവയും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യുന്ന ഭൂരിഭാഗം കേസുകളും കൊച്ചി കേന്ദ്രീകരിച്ചാണ്. സമീപകാലത്തായി യുവതികള്‍ ഉള്‍പ്പെടുന്ന ലഹരിക്കേസുകളും കൂടുകയാണ്. വീര്യം കൂടിയ മാരക ലഹരി വസ്തുക്കളായ എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ, നൈട്രാസെപാം, ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടുന്നവയില്‍ 90 ശതമാനവും.
കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗം തുടങ്ങിയതോടെ സിന്തറ്റിക് ഡ്രഗുകൾക്കാണ് ആവശ്യക്കാരേറെ. അതിര്‍ത്തികളില്‍ പരിശോധന കടുപ്പിച്ചതോടെ കൊറിയര്‍ വഴിയും സംസ്ഥാനത്ത് ലഹരിക്കച്ചവടം വ്യാപകമാകുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ ‘ഡീല്‍’ ഉറപ്പിക്കുന്ന സംഘങ്ങളും സജീവമാണ്. ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കച്ചവടം കണ്ടെത്തുന്നത് പോലീസിനും എക്സൈസിനും തലവേദനയായിരിക്കുകയാണ്.