കൊമേഴ്സ്യൽ വിഭാഗം രൂപീകരിച്ചശേഷം കെഎസ്ആർടിസിക്ക് മൂന്നു മാസം കൊണ്ടു നാലു കോടിയിലധികം അധികവരുമാനം സമാഹരിക്കാൻ കഴിഞ്ഞെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു.
സ്വകാര്യ കന്പനികളുടെ കൊറിയർ എത്തിക്കുന്ന പദ്ധതിയും കെഎസ്ആർടിസി നടപ്പാക്കുന്നുണ്ട്. കോവിഡിനു ശേഷം സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും അതുകൊണ്ട് കരാർ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര ആസ്ഥാനമായ മഹാവോയേജ് എന്ന കന്പിനിക്കാണ് ഇലക്ട്രിക് ബസുകളുടെ കരാർ നൽകിയിരുന്നത്. 10 ബസുകളാണ് കരാറിലെടുത്തത്. അതിൽ എട്ടെണ്ണം ഓടുന്നില്ല. രണ്ടെണ്ണം കെഎംആർഎല്ലിന് നൽകിയിട്ടുണ്ട്.
ഇന്ധനക്ഷമത കൂടൂതലുള്ള സിഎൻജി ബസുകൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. പുതുതായി 460 ബസുകൾ വാങ്ങാൻ തീരുമാനിച്ചു.
കാലാവധി കഴിഞ്ഞ1000 ബസുകൾ പൊളിക്കും. എംപാനൽ ജീവനക്കാരുടെ കാര്യം ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനുഭാവ പൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.