മഹാരാഷ്ട്രയിൽനിന്നു കർണാടകത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥയിൽ ഇളവു വരുത്തി. രണ്ടു ദിവസത്തിൽ കൂടാതെയുള്ള ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഇവർക്ക് രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് മതി. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 693-പേർക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അതേസമയം, കേരളത്തിൽ നിന്നെത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിലും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥയിൽ മാറ്റമില്ല.
കഴിഞ്ഞദിവസം ചേർന്ന കോവിഡ് സാങ്കേതിക ഉപദേശകസമിതി യോഗത്തിലാണ് മഹാരാഷ്ട്രയിൽനിന്നു വരുന്നവർക്ക് ഇളവു വരുത്താൻ തീരുമാനമെടുത്തത്. അതേസമയം, യാത്രക്കാരെ നിരീക്ഷിക്കുന്നത് കർശനമാക്കും. വരുന്നവർ കോവിഡ് ലക്ഷണങ്ങളില്ലാത്തവരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം. തെർമൽ സ്കാനിങ്ങിനും വിധേയരാകണം. രണ്ടു ദിവസത്തിനുശേഷം തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റ് കൈയിൽ കരുതണമെന്നും ഉത്തരവിൽ നിർദേശിച്ചു.
കേരളത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുകയാണെങ്കിലും അവിടെനിന്നു വരുന്നവരുടെ യാത്രാ നിയന്ത്രണം മുമ്പത്തെപ്പോലെത്തന്നെ തുടരുന്നത് മലയാളികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് പരിശോധന കർശനമാണ്. ഹ്രസ്വ സന്ദർശനത്തിന് വരുന്നവർക്കും ഇളവില്ല. കേരളത്തിൽ കോവിഡ് വ്യാപനം കുതിച്ചുയർന്നപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നേരത്തേ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ കർണാടകം ഒഴിവാക്കിയിരുന്നു. പിന്നീട് രാത്രി കർഫ്യൂവും ഒഴിവാക്കി. അതിർത്തി കടന്നുവരുന്നവരുടെ യാത്രാനിയന്ത്രണവും ഇതോടൊപ്പം ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.