വടക്കൻ കേരളത്തിന്റെ തനത് കലാരൂപങ്ങൾ അനുഷ്‌ഠാന തനിമ ചോരാതെ കാണാനും പഠിക്കാനും നിടുമ്പ്രം മുത്തപ്പൻ മടപ്പുര കേന്ദ്രമായ തെയ്യം കലാ അക്കാദമി അവസരമൊരുക്കുന്നു. കേരളത്തിന് പുറത്തുള്ള കലാരൂപങ്ങൾകൂടി ഉൾപ്പെടുത്തി അക്കാദമിയെ ‘നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ്’ (എൻസിടിഐസിഎച്ച്) പേരിൽ വിപുലീകരിക്കും. സാംസ്‌കാരിക വകുപ്പിനുകീഴിൽ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കുന്ന അക്കാദമിയുടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായി.
കാവുകളിൽനിന്ന് ലൈവായി തെയ്യം കാണാൻ അക്കാദമി സൗകര്യമൊരുക്കും. കാവുകൾക്ക് ധനസഹായം, കലാകാരന്മാർക്ക് ചികിത്സ, പെൻഷൻ, അണിയല കോപ്പുകൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം എന്നിവയും പരിഗണനയിലുണ്ട്. മുഴുവൻ കാവുകളും ജിയോ ടാഗ് ചെയ്ത് അടയാളപ്പെടുത്തും. കേന്ദ്ര ടൂറിസം വകുപ്പിന്റെ “സ്വദേശി ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ അഞ്ച് പ്രധാന പൈതൃക കേന്ദ്രങ്ങളിൽ രാമായണം കലകളുടെ സ്ഥിരം പ്രദർശനകേന്ദ്രമൊരുക്കും.
ആദിമനിവാസികൾ, ഗോത്രവർഗക്കാർ, നാടോടികൾ എന്നിവരുടെ കരകൗശല ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും വയനാട്ടിലും പാലക്കാടും “ഗ്ലോബൽ ട്രൈബൽ ക്രാഫ്റ്റ് വില്ലേജ്” സ്ഥാപിക്കും. ഉൽപന്നങ്ങൾ ഓൺലെെനായി വിപണനം ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. പെെതൃക കലാരൂപങ്ങൾ പഠിക്കാൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളുമായി ചേർന്ന് യോഗാ സർട്ടിഫിക്കറ്റ് കോഴ്സും തുടങ്ങും.
സ്വാതന്ത്ര്യസമര സേനാനി മൊയാരത്ത് ശങ്കരന്റെപേരിൽ ചൊക്ലി പഞ്ചായത്തിൽ ദേശീയ ചരിത്ര-പൈതൃക ഗ്യാലറി സ്ഥാപിക്കും. 50 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു. ഗ്യാലറി നിർമാണത്തിന് സാംസ്കാരിക വകുപ്പും അനുമതി നൽകി. അക്കാദമിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 18 സെന്റ് സ്ഥലം മുത്തപ്പൻ മടപ്പുര നൽകി.
തലശേരി ലോക പെെതൃക പട്ടികയിലേക്ക്
യുനസ്കോവിന്റെ ലോക പൈതൃക നഗര പട്ടികയിലേക്ക് തുറമുഖ നഗരമായ തലശേരിയെ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമി സംഘടിപ്പിക്കും. വർഷംതോറും തലശേരിയിൽ “ഗ്ലോബൽ ഹെറിറ്റേജ് ഫെസ്റ്റിവൽ ’ സംഘടിപ്പിക്കും. അടുത്ത ജനുവരിയിൽ തലശേരിയിൽ ഹെറിറ്റേജ് ബിനാലെയും ആസൂത്രണം ചെയ്തിട്ടുണ്ട്. സർക്കസ് സൗജന്യമായി പഠിപ്പിക്കും. സ്വന്തമായി സർക്കസ് അവതരണ സംഘവും ലക്ഷ്യമിടുന്നു.