ലോകനേതാക്കളുടെ അംഗീകാരപ്പട്ടികയിൽ ഉയർന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഗവേഷണ സ്‌ഥാപനമായ മോർണിങ് കൺസൽട്ട് പുറത്തുവിട്ട ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ’ 70 ശതമാനം റേറ്റിങ് നേടിയാണു പ്രധാനമന്ത്രി ഒന്നാമതെത്തിയത്.യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിപ്പോർട്ട് വിലയിരുത്തി. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ പട്ടികയിൽ ജനപ്രീതിയിൽ 70% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്.
ബൈഡന് 44 ശതമാനവും ബോറിസ് ജോൺസണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് 36 ശതമാനവുമാണു പിന്തുണ ലഭിച്ചത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് (58%) മോദിക്കു പിന്നിലുള്ളത്. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിങ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്.