കോവിഡ് കാലത്ത് തടവ് പുള്ളികള്‍ പരോളില്‍ പോയതിനാല്‍ ജയിലുകളിലെ വ്യവസായ യൂണിറ്റുകളില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവ് ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍. തടവ് പുള്ളികള്‍ പരോളില്‍ ആയതിനാല്‍ ജയിലുകളിലെ പല യൂണിറ്റുകളിലും തൊഴില്‍ ചെയ്യാന്‍ ആളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തടവ് പുള്ളികളുടെ പരോള്‍ നീട്ടി നല്‍കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സുബാഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ജയിലുകളിലെ വ്യവസായ യൂണിറ്റുകളുടെ വരുമാന നഷ്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലെ മുന്നൂറാളം തടവ് പുള്ളികളില്‍ 30 പേരൊഴികെ മറ്റുള്ളവര്‍ പരോളില്‍ ആണ്. 2019 -20 ല്‍ ഈ ജയിലില്‍ നിന്നുള്ള വരുമാനം 6022788 രൂപ ആയിരുന്നു. എന്നാല്‍ കേവലം പത്ത് ശതമാനം തടവ് പുള്ളികള്‍ മാത്രം ഉണ്ടായിരുന്ന 2020- 21 ല്‍ ജയിലില്‍ നിന്നുള്ള വരുമാനം 2433400 രൂപയായി ഇടിഞ്ഞു. ഇതേ കാലയളവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ വരുമാനം 15514393 ല്‍ നിന്ന് 7737635 ആയി ഇടിഞ്ഞു.
79 ശതമാനം തടവുപുള്ളികളും പരോളില്‍ പോയ കാസര്‍കോട് ചീമേനി ജയിലില്‍ നിന്നുള്ള വരുമാനം 5031550 ല്‍ നിന്ന് കേവലം 61713 ആയി കുറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വരുമാനം 10729264 ല്‍ നിന്ന് 4364397 കുറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഏതാണ്ട് ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. തിരുവനന്തപുരം വനിത ജയിലിലെ വ്യവസായ യൂണിറ്റിലെ വരുമാനം 554962 നിന്ന് 136862 ആയി കുറഞ്ഞു. തിരുവനന്തപുരത്ത് വനിതകള്‍ക്കായുള്ള തുറന്ന ജയില്‍, വിയ്യൂരിലെ വനിതാ ജയിലില്‍ എന്നിവടങ്ങളില്‍ ഉണ്ടായ വരുമാന നഷ്ടത്തിന്റെ കണക്കും സംസ്ഥാന ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഭക്ഷണ നിര്‍മ്മാണം, കഫറ്റേരിയ, സലൂണ്‍, റബ്ബര്‍ ടാപ്പിംഗ്, പെട്രോള്‍ പമ്പ്, എന്നീ യൂണിറ്റുകളാണ് കേരളത്തിലെ ജയിലുകളില്‍ ഉള്ളത്. പല തടവ്പുള്ളികള്‍ക്കും ഈ വ്യവസായ യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ആശ്വാസമാണ്. എന്നാല്‍ ചില സഹ തടവുകാര്‍ പരോളില്‍ നിന്ന് ഇവരെ ജയിലുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച തടവ്പുള്ളികള്‍ക്ക് ഒക്ടോബര്‍ 31 വരെ സുപ്രീം കോടതി പരോള്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിലവിൽ കോവിഡ് നിയന്ത്രണവിധേയമായെന്നും അതിനാല്‍ തടവ് കാര്‍ക്ക് ഇനി പരോള്‍ നീട്ടി നല്‍കരുത് എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍, കോളേജുകള്‍, തീയേറ്ററുകള്‍ എന്നിവ തുറന്നതായും, ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാല്‍ തടവ് പുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാന്‍ നിർദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഈ ആഴ്ച സുപ്രീം കോടതി പരിഗണിക്കും.