ഇരിട്ടി: ആറളം ഫാമിലെ കുളത്തിൽ മൂന്നു മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഫാമിന്റെ കൃഷിയിടത്തിലെ കുളത്തിനു സമീപം കാട് വെട്ടിത്തെളിക്കാൻ എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയുടെ ജഡം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്.
വിവരമറിഞ്ഞ് കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
ജഡത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. എടൂർ വെറ്ററിനറി സർജൻ ഡോ. നവാസ് ഷെരീഫിന്റെ നേതൃത്വത്തിൽ മൃതദേഹം പരിശോധന നടത്തിയശേഷം കുളക്കരയിൽ കുഴിയെടുത്ത് ജഡം സംസ്കരിച്ചു. ഫാമിനുള്ളിൽത്തന്നെ ജനിച്ച ആനക്കുട്ടിയാണിതെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടാനക്കൂട്ടം കുളത്തിൽ വെള്ളം കുടിക്കാനെത്തിയപ്പോൾ നിറയെ ചെളിയുള്ള കുളത്തിൽ ആനക്കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം. ആനക്കുട്ടിയെ രക്ഷിക്കാൻ മറ്റ് ആനകൾ കുളത്തിനുചുറ്റും നടന്നതിന്റെ കാൽപ്പാടുകളും കണ്ടെത്തി. മൂന്നു ദിവസം മുമ്പ് ഈ പ്രദേശത്തുനിന്ന് കാട്ടാനക്കൂട്ടത്തിന്റെ അലർച്ച കേട്ടതായി തൊഴിലാളികൾ പറഞ്ഞു. ആന കൂട്ടമായി തമ്പടിക്കുന്ന പ്രദേശമായതിനാൽ ആരും ശ്രദ്ധിച്ചില്ല.
കൊട്ടിയൂർ റേഞ്ചറിനു പുറമെ ഫോറസ്റ്റർമാരായ കെ. ജിജിൽ, സി.കെ. മഹേഷ്, ആറളം ഫാം സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ, ആറളം എസ്ഐ ഇ.എസ്. പ്രസാദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആറളം ഫാം കാട്ടാനകളുടെ താവളമായിരിക്കുകയാണ്. 35 ആനകളെങ്കിലും ഫാമിനുള്ളിൽ ഉണ്ടെന്നാണ് പറയുന്നത്. ഇവയെ വനത്തിലേക്ക് തുരത്താൻ നടത്തുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല.
ഏതാനും ദിവസം മുൻപ് ബൈക്കിൽ വരികയായിരുന്ന തെങ്ങുചെത്ത് തൊഴിലാളിയെ കാട്ടാന ആക്രമിക്കാൻ ശ്രമം നടത്തുകയും ബൈക്ക് തകർക്കുകയും ചെയ്തിരുന്നു.