കേന്ദ്രസർക്കാർ കൂടുതൽ തുക വകയിരുത്തിയില്ലെങ്കിൽ തൊഴിലുറപ്പു പദ്ധതി സ്തംഭിക്കുമെന്നു തദ്ദേശ മന്ത്രിക്കു വേണ്ടി നിയമസഭയിൽ മറപടി പറഞ്ഞ മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞവർഷം 1.14 ലക്ഷം കോടിയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയതെങ്കിൽ ഇക്കൊല്ലം 73,000 കോടി മാത്രമാണ്. നീക്കിവച്ച തുകയുടെ 95 ശതമാനവും ചെലവിട്ടു. ഇനി അഞ്ച് മാസം അവശേഷിക്കുന്നു. കേരളത്തിൽ കഴിഞ്ഞവർഷം എട്ടു കോടി തൊഴിൽദിനങ്ങളാണ് അനുവദിച്ചതെങ്കിലും കോവിഡ് പാക്കേജിൽ പെടുത്തി 10.23കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ഇക്കൊല്ലം 7.5 കോടി തൊഴിൽദിനങ്ങളാണ് കേന്ദ്രം അംഗീകരിച്ചത്. 3827 കോടി വിഹിതം പ്രതീക്ഷിച്ചിടത്ത് 1572 കോടിയാണ് കിട്ടിയത്.
കേന്ദ്രം അനുവദിച്ച തുകയും സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുകയും പൂർണമായി ചെലവിട്ടു. തൊഴിലെടുത്തവർക്ക് 305.5 കോടി കുടിശിക നൽകാനുമുണ്ട്. ഏപ്രിൽ മുതൽ ജാതി അടിസ്ഥാനത്തിലാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്. പട്ടികവിഭാഗങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകേണ്ടിടത്ത് ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ അധികവരുമാനത്തിനായി നൂറുദിവസത്തെ തൊഴിൽ കൂടി നൽകിയിരുന്നു. ഇപ്പോൾ പട്ടികവിഭാഗങ്ങൾക്ക് കേന്ദ്രം മുൻഗണന നൽകുന്നില്ല.
ജനറൽ വിഭാഗത്തിന് നൽകിയ ശേഷമാണ് മറ്റുവിഭാഗങ്ങൾക്ക് വിഹിതം അനുവദിക്കുന്നത്. ഇക്കാര്യത്തിലെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ടി.പി.രാമകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.