അഞ്ചു വർഷത്തിനകം 60,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-റെയിൽ പോലെ ഭാവിക്ക് ഉതകുന്ന ഗതാഗത സൗകര്യങ്ങൾ കൂടി ഉറപ്പാക്കി കേരളത്തെ വികസിത രാജ്യങ്ങൾക്കൊപ്പമാക്കും. സേവനം, വിനോദസഞ്ചാരം എന്നിങ്ങനെ കേരളത്തിനു തനതു സാധ്യതകളുള്ള മേഖലകളിൽ വികസനം കൊണ്ടുവരുമെന്നും കേരളപ്പിറവി ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നടപ്പാക്കി കേരളത്തിലെ പൊതുസേവന മേഖലയെ സർക്കാർ നവീകരിക്കുകയാണ്. 60 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെഎഎസ് യാഥാർഥ്യമാകുന്നത്. ഇന്നു കെഎഎസിന്റെ ആദ്യത്തെ ബാച്ചിനു നിയമന ശുപാർശ നൽകും.
ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പൊതുസേവനങ്ങൾ ജനങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്ന സംവിധാനത്തിനും സർക്കാർ തുടക്കമിട്ടു. 3,220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കു ധാരണയായി. 4,299 പുതിയ എംഎസ്‍എംഇ യൂണിറ്റുകളാണു സർക്കാർ ആരംഭിച്ചത്. 17,448 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.