മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി നിലവിലെ ഡാം ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി മുൻപാകെ ഉയർത്തുമ്പോഴും അത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. പുതിയ ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനൊപ്പം ഡീകമ്മിഷൻ ചെയ്യുന്നതിന്റെ മാർഗങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി.
ഇപ്പോഴുള്ള അണക്കെട്ടു പൊളിച്ചു മാറ്റുന്നതിനെക്കുറിച്ച് 2011 സെപ്റ്റംബറിൽ അന്നത്തെ മുല്ലപ്പെരിയാർ സ്പെഷൽ സെൽ ചെയർമാൻ എം.കെ.പരമേശ്വരൻ നായർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ബേബി ഡാം പൊളിച്ച് പുതിയ അണക്കെട്ടിലേക്കു വെള്ളം എത്തിക്കുക, സ്പിൽവേയിൽ ചാനൽ നിർമിച്ചു വെള്ളം എത്തിക്കുക എന്നീ ശുപാർശകളാണു മുന്നോട്ടുവച്ചത്.
പുതിയ അണക്കെട്ടു നിർമിക്കുമ്പോൾ നിലവിലുള്ളതു പൂർണമായോ ഭാഗികമായോ പൊളിച്ചു നീക്കേണ്ടി വരുമെന്ന് ഉന്നതാധികാര സമിതി 2011 ൽ ചൂണ്ടിക്കാട്ടി. പൊളിക്കേണ്ടതില്ലെന്നാണു കേരളം അന്നു പറഞ്ഞതെങ്കിലും ഇപ്പോൾ നിലപാടു മാറ്റി. ബേബി ഡാം പൊളിക്കുകയാണെങ്കിൽ പുതിയ അണക്കെട്ടിൽ വെള്ളം നിറച്ച ശേഷം പ്രധാന അണക്കെട്ട് ബ്ലോക്കുകൾ വേർതിരിച്ചു പൊളിക്കാമെന്നും അവശിഷ്ടങ്ങൾ നിലവിലുള്ള റോഡ് മാർഗം പെരിയാർ വന്യജീവി സങ്കേതത്തിനു പുറത്ത് എത്തിക്കാമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്‌പിൽവേയിൽ ചാനൽ നിർമിച്ചു വെള്ളം പുതിയ അണക്കെട്ടിൽ എത്തിക്കുന്നതാണ് ഉചിതമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അണക്കെട്ടു പൊളിക്കുമ്പോൾ 70,000 ലോഡ് അവശിഷ്ടങ്ങൾ വരും. ഇതു സംഭരിക്കാനുള്ള സ്‌ഥലവും കേരളം കണ്ടെത്തണം. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഡാം. ഇതിനു 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം കണ്ടെത്തിയിരിക്കുന്ന സ്ഥലം.
പുതിയ ഡാം നിർമിച്ച ശേഷം, ഇപ്പോഴുള്ള അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറയുമ്പോൾ പൊളിച്ചുമാറ്റൽ ആരംഭിക്കാമെന്നാണു കേരളം 2011ൽ നൽകിയ റിപ്പോർട്ടിൽ നിർദേശിച്ചത്. വേനൽക്കാലത്ത് ജലനിരപ്പ് താഴുമെന്നും പൊളിച്ചു മാറ്റൽ നടപടി തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും റിപ്പോർട്ടിൽ പറയുന്നു.