ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന് ചരിത്ര ദിനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവരുടെ ആരോഗ്യകാര്യങ്ങളില്‍ ഒരു ആശങ്കയും വേണ്ട. വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടുകളുമുണ്ടാകില്ല. അവരുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പിലാക്കും. ശുചിമുറി ഉള്‍പ്പെടെ കുട്ടികള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷയും ശുചിത്വവും പാലിക്കുന്നതിന് എല്ലാം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ യാത്രയ്ക്കും പ്രശ്‌നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്ക സ്വാഭാവികമാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അത് മാറും. ഉത്കണ്ഠയുള്ളവര്‍ അത് പരിഹരിക്കുന്നതുവരെ കുട്ടികളെ സ്‌കൂളുകളില്‍ അയക്കേണ്ടതില്ല. അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെന്നും ഹാജർ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ ഉന്നതതലയോഗം ആദ്യ ആഴ്ചയ്ക്ക് ശേഷം ചേരും. ധൈര്യമായി സ്‌കൂളുകളിലേക്ക് വരാമെന്നും ആവേശവും ആഹ്ലാദവും ആത്മവിശ്വാസവും സമ്മാനിക്കുന്ന ദിനങ്ങളായിരിക്കും വിദ്യാര്‍ഥികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.