ഈ വർഷം കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികൾക്കും ദുരന്തബാധിതർക്കും ദുരിതാശ്വാസ സഹായം അനുവദിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവിലെ അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ അനുവദിക്കും. പുറംപോക്ക് ഭൂമിയിൽ ഉൾപ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകും.
പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി ദുരന്തനിവാരണ നിയമ പ്രകാരം നിശ്ചയിച്ച് വിജ്ഞാപനം സമയബന്ധിതമായി പുറപ്പെടുവിക്കാൻ വില്ലേജുകളുടെ പട്ടിക നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകും.
പ്രകൃതിക്ഷോഭത്തിൽ 15 ശതമാനത്തിൽ അധികം തകർച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉൾപ്പെടെയുള്ള വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും. ഭാഗികമായോ പൂർണമായോ നാശനഷ്ടം സംഭവിച്ച വീടുകൾക്കും സ്ഥലത്തിനും സഹായധനം നൽകുന്നതിന് 2019 ലെ പ്രകൃതിക്ഷോഭത്തിൽ സ്വീകരിച്ച രീതി തുടരും.
2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021 പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്റെ കാലാവധി, ഉത്തരവ് തീയതി മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകാനും തീരുമാനിച്ചു