അംഗാനവാടികളിലെ സൂപ്പർവൈസർമാരായി സ്ഥാനക്കയറ്റം ലഭിക്കാൻ പത്തു വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണെന്ന നിബന്ധനയിൽ വ്യക്തത വരുത്താൻ സുപ്രീംകോടതി കേരള സർക്കാരിനോട് ആവശ്യപെട്ടു. ജസ്റ്റിസ് അജയ് രസ്തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപെട്ടത്.
സൂപ്പർവൈസർ തസ്തികയിലേക്കുള്ള നാൽപ്പത് ശതമാനം ആളുകളെയും അംഗനവാടി ജീവനക്കാരിൽ നിന്ന് തന്നെയാണ് തെരെഞ്ഞെടക്കുന്നത്. പത്താം ക്ലാസ് പാസായവർക്കും പത്ത് വർഷം അംഗനവാടികളിൽ ജോലി ചെയ്തവർക്കും ഇതിൽ 25 ശതമാനം സംവരണമുണ്ട്. ബാക്കിയുള്ള പതിനൊന്ന് ശതമാനത്തിലേയ്ക്കാണ് ബിരുദധാരികളെ പരിഗണിക്കുക. ഇത്തരത്തിൽ സൂപ്പർവൈസർ സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നവർക്കും ബിരുദത്തിന് പുറമേ പത്ത് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണെന്ന് സംസ്ഥാന സർക്കാരും പിഎസ്സിയും വാദിച്ചതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
സൂപ്പർവൈസർ തസ്തികയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് ബിരുദം മാത്രമയിരുന്നു സർക്കാർ നിശ്ചയിച്ചിരുന്ന യോഗ്യത. 2013ലെ നിയമഭേദഗതിക്ക് ശേഷം അംഗനവാടി ജീവനക്കാരിൽ നിന്നും സൂപ്പർവൈസർ തസ്തികയിലേക്ക് നിയമിതരാവുന്നവർക്ക് പ്രവൃത്തി പരിചയം അനിവാര്യമല്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ ശ്രീറാം പറക്കാട്ടിൽ വാദിച്ചു.
സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോണ്‍സൽ ജി. പ്രകാശും പി.എസ്.സി ക്ക് വേണ്ടി വിപിൻ നായരും ഹാജരായി.